/indian-express-malayalam/media/media_files/2025/05/07/kEKqrG8Y690bDyCeGMdj.jpg)
പിഴവുകളില്ലാതെ ഓപ്പറേഷൻ സിന്ദൂർ
Operation Sindoor, Indian Army Strike on Pakistan: ന്യൂഡൽഹി:ലക്ഷ്യമിട്ട ഭീകരരുടെ താവളങ്ങൾ കൃത്യമായി തകർക്കാനായി എന്നതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. പഹൽഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൃത്യതയോടെയും വ്യക്തതയോടെയുമുള്ള സൈനീക ഓപ്പറേഷൻ ഇന്ത്യ നടത്തുന്നത്. പാക്ക് അധിനീവേശ കശ്മീരിനപ്പുറം പാക്കിസ്ഥാനുള്ളിലെ ഭീകരവാദികളുടെ താവളവും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യത്തിന് നീർവീര്യമാക്കാൻ കഴിഞ്ഞു.
ഒൻപത് ഭീകരവാദ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിൽ നാലിടത്ത് തീവ്രവാദ പ്രവർത്തനങ്ങൾ സജീവമായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് പഞ്ചാബിലെ ബഹാവൽപൂർ, മുറിദ്‌കെ എന്നിവടങ്ങളിലെ തീവ്രവാദ ക്യാമ്പുകൾ ഇതിൽ പ്രധാനമാണ്. രാജസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബഹാവൽപൂർ, മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമാണ്. 1999-ൽ കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് ഇന്ത്യ വിട്ടയച്ച മൂന്ന് പേരിൽ അസ്ഹറും ഉൾപ്പെടുന്നു. അസ്ഹർ ജനിച്ച നഗരം കൂടിയാണ് ബഹാവൽപൂർ.
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ, കോട്ലി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരവാദികളുടെ ക്യാമ്പുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ജമ്മുവിൽ നിന്ന് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും ഇന്ത്യയുടെ പൂഞ്ച്, രജൗരി ജില്ലകളോട് ചേർന്നുമാണ് കോട്ലി സ്ഥിതി ചെയ്യുന്നത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പതിവായി നടന്നിട്ടുള്ള പ്രദേശങ്ങളാണിവ.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ അതിർത്തിയിലുള്ള ഭീകരവാദ ക്യാമ്പുകൾക്ക് നേരെയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കശ്മീരിലെ ബാരാമുള്ളയ്ക്കും കുപ്വാരയ്ക്കും കിഴക്കായി സ്ഥിതി ചെയ്യുന്ന മുസാഫറാബാദ് വഴിയാണ് തീവ്രവാദികൾ പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത്.
ഭീകരവാദത്തിൻറെ നഴ്സറിയും തകർത്തെറിഞ്ഞു
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്‌കെ എന്ന പട്ടണത്തിലാണ് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്‌ബെയുടെ കേന്ദ്രമായി മസ്ജിദ് വാ മർകസ് തൈബ സ്ഥിതി ചെയ്യുന്നത്. ഇത് തകർക്കാനായതാണ് ഓപ്പറേഷൻ സിന്ദൂരിൻറെ ഏറ്റവും വലിയ വിജയം. പാകിസ്ഥാന്റെ 'ഭീകര നഴ്സറി' എന്നറിയപ്പെടുന്ന 82 ഏക്കർ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സുഗമമാക്കുന്നതിലും ഉള്ള പങ്കിന്റെ പേരിൽ വളരെക്കാലമായി ഇന്ത്യൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്.
അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ഒരുകോടി രൂപ സംഭാവന നൽകിയെന്നും ആരോപണമുണ്ടായിരുന്നു. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് മസ്ജിദ് വാ മർകസ് തൈബ.ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ, സ്വദേശികളും വിദേശികളുമായ യുവാക്കളെ തീവ്രവാദികളാക്കുന്നതിൽ മസ്ജിദ് വാ മർകസ് തൈബയുടെ പങ്ക് ആവർത്തിച്ച് പറഞ്ഞിരുന്നു.
2008 ലെ മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനാണ് മർകസ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മാർഗനിർദേശപ്രകാരം ഇന്റലിജൻസ് പരിശീലനം നേടിയ അജ്മൽ കസബ് ഉൾപ്പെടെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
Read More
- പഞ്ചാബിൽ വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണു; ഒരു മരണം
- ഓപ്പറേഷൻ സിന്ദൂർ; നിരപരാധികളുടെ ജീവനുള്ള മറുപടിയെന്ന് ഇന്ത്യ
- ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ അതിർത്തിയിൽ പാക്ക് പ്രകോപനം; ഏഴ് മരണം
- നീതി നടപ്പിലാക്കി ഇന്ത്യ, ഉണർന്നിരുന്ന് എല്ലാം നിരീക്ഷിച്ച് നരേന്ദ്ര മോദി
- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആക്രമിച്ചത് 9 ഭീകരകേന്ദ്രങ്ങൾ; സമീപകാലത്തിലെ കനത്ത തിരിച്ചടി
- പഹൽഗാമിലെ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി; പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.