/indian-express-malayalam/media/media_files/uploads/2017/05/indianarmy7593.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ. ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണം എങ്ങനെയായിരുന്നുവെന്നോ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയാണെന്നോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും, മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കരുതുന്നു.
ബാലകോട്ട് ആക്രമണവും സർജിക്കൽ സ്‌ട്രൈക്കും ഇന്ത്യയുടെ തിരിച്ചടികളായിരുന്നു, പക്ഷേ, അവ ഓപ്പറേഷൻ സിന്ദൂറിന്റെ അത്ര വലിയ നടപടിയായിരുന്നില്ല. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്ന ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപൂർ, മുരിദ്കെ, പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, കോട്‌ലി എന്നിവയാണെന്നാണ് പറയപ്പെടുന്നു. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണ്.
ഇന്ത്യ ആക്രമിച്ച 4 ഭീകര കേന്ദ്രങ്ങൾ
ബഹാവൽപൂർ: 1999 ഡിസംബറിൽ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814 ലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇന്ത്യ കൈമാറിയ മൂന്ന് ഭീകരരിൽ ഒരാളായ മൗലാന മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്നു ബഹാവൽപൂർ. 1968-ൽ മസൂദ് അസ്ഹർ ജനിച്ചതും 1988-ൽ പാക്കിസ്ഥാൻ ഏകാധിപതി സിയാ-ഉൾ-ഹഖ് വിമാനാപകടത്തിൽ മരിച്ചതും ബഹാവൽപൂരിൽവച്ചാണ്.
മുരിദ്കെ: മുംബൈ ഭീകരാക്രമണം നടത്തിയ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് ലാഹോറിനടുത്തുള്ള മുരിദ്കെ. ലഷ്‌കറെ തയിബയുടെ ബേസ് ക്യാമ്പായ മർകസെ തയിബ മുരിദ്കെയിലാണ് സ്ഥിതി ചെയ്യുന്നത്.
കോട്‌ലി: ജമ്മുവിൽ നിന്ന് നിയന്ത്രണ രേഖയ്ക്ക് നേരെ മറുവശത്താണ് പാക് അധിനിവേശ കശ്മീരിലെ നഗരമായ കോട്‌ലി. ജമ്മു കശ്മീരിലെ പൂഞ്ച് അതിന്റെ വടക്കുകിഴക്കും രജൗരി തെക്കുകിഴക്കുമാണ്.
മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. അതിന്റെ കിഴക്ക് ഭാഗത്തായി ബാരാമുള്ള, കുപ്‌വാര എന്നീ ജമ്മു കശ്മീർ ജില്ലകളുണ്ട്. പാക്കിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് കടക്കുന്ന ഭീകര ഗ്രൂപ്പുകളുടെ കേന്ദ്രമാണിതെന്ന് അറിയപ്പെടുന്നു.
പാക്കിസ്ഥാനെതിരായ ആക്രമണത്തിനു മുൻപ് ഇന്ത്യ നിരവധി നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. പഹൽഗാമിലെ വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ ആക്രമണം.
Read More
- പഹൽഗാമിലെ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി; പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു
- സഞ്ചാരികൾ കുറഞ്ഞു; ഈ സീസണിൽ കശ്മീരിന് നഷ്ടം 5000കോടി
- ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചു; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
- പ്രധാനമന്ത്രിയ്ക്കെതിരെ വീണ്ടും ഖർഗെ; ഇന്റെലിജൻസ് റിപ്പോർട്ട് മറച്ചുവെച്ചെന്ന് ആരോപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.