/indian-express-malayalam/media/media_files/2025/05/07/HFGobb562F8k944X1ycv.jpg)
ഓപ്പറേഷൻ സിന്ദൂർ
ന്യൂഡൽഹി: പഹൽഗാമിലെ വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ ആക്രമണം.
ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു. പാക്കിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു. ഇവിടെ കേന്ദ്രീകരിച്ചാണ് ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾ ഭീകരവാദികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. 9 ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും കുറിപ്പിൽ പറയുന്നു. പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിച്ചുവെന്ന് അതിൽ പറയുന്നു.
25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികൾ. ഈ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് തക്ക മറുപടി നൽകുമെന്ന വാക്ക് പാലിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽനിന്ന് ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ മൂന്നു സ്ഥലങ്ങളിൽ ഇന്ത്യ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായും പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് പാക് സൈന്യത്തിന്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
മുസാഫറാബാദിലെ ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ആക്രമണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മറ്റ് രണ്ട് സ്ഥലങ്ങളും ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ സൈന്യത്തിന്റെ വക്താവ് പറഞ്ഞു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രം പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂറും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ ഒരു നഗരമായ കോട്‌ലിയിലുമാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
Read More
- സഞ്ചാരികൾ കുറഞ്ഞു; ഈ സീസണിൽ കശ്മീരിന് നഷ്ടം 5000കോടി
- ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചു; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
- പ്രധാനമന്ത്രിയ്ക്കെതിരെ വീണ്ടും ഖർഗെ; ഇന്റെലിജൻസ് റിപ്പോർട്ട് മറച്ചുവെച്ചെന്ന് ആരോപണം
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനോട് ശക്തമായ ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.