scorecardresearch

അന്ന് അച്ഛനൊപ്പം, ഇന്ന് മകനൊപ്പം; വൈറലായി ചിത്രം

സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ ജേഷ്ഠ സഹോദരനു തുല്യനായിരുന്ന പ്രിയപ്പെട്ട പപ്പുചേട്ടന്റെ മകനൊപ്പം മോഹൻലാൽ, വൈറലായി ചിത്രം

സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ ജേഷ്ഠ സഹോദരനു തുല്യനായിരുന്ന പ്രിയപ്പെട്ട പപ്പുചേട്ടന്റെ മകനൊപ്പം മോഹൻലാൽ, വൈറലായി ചിത്രം

author-image
Entertainment Desk
New Update
Mohanlal Binu Pappu

വ്യത്യസ്ത സംസാര ശൈലിയിലൂടെയും നൈസർഗ്ഗികമായ അഭിനയസിദ്ധിയിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. ആ ചിരിമുഖം മറഞ്ഞിട്ട് 24 വർഷങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മരണമില്ലാത്ത ഓർമയായി പപ്പു ഇന്നും ജീവിക്കുന്നു. മോഹൻലാലിനെ സംബന്ധിച്ചും പപ്പു ജേഷ്ഠ സഹോദരനു തുല്യമായ സാന്നിധ്യമായിരുന്നു. കുതിരവട്ടം പപ്പുവുമായുള്ള ഓര്‍മ്മകള്‍ ഒരിക്കൽ മോഹൻലാൽ കുറിപ്പായി പങ്കുവച്ചിരുന്നു, ആ കുറിപ്പിലുണ്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം. 

Advertisment

"നെറ്റിത്തടത്തില്‍ ഒരു തൂവാലക്കെട്ട്, വേഷം കൈലി മുണ്ടും ബനിയനും. ഒരു ബീഡിപ്പുക കൂടി ഊതിവിട്ടുകൊണ്ട് എനിക്ക് മുന്നില്‍ പലപ്പോഴും ഈ രൂപത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തുന്ന ആള്‍ക്കൂട്ടത്തിനിടയില്‍, അല്ലെങ്കില്‍ നഗരത്തിലെ ജനപ്രവാഹത്തില്‍, അതുമല്ലെങ്കില്‍ കുഗ്രാമങ്ങളിലെ നാട്ടുകവലകളില്‍. അതെ, യാദൃച്ഛികമായി കണ്ടുമുട്ടാറുള്ള ചില നാടന്‍ മനുഷ്യരിലൂടെ കുതിരവട്ടം പപ്പുവേട്ടന്റെ ഓര്‍മകള്‍ അവിചാരിതമായി എന്നെ വന്നു പൊതിയാറുണ്ട്. മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഏതൊക്കെയോ മനുഷ്യരൂപങ്ങളായി പപ്പുവേട്ടന്‍ എനിക്കു മുന്‍പില്‍ വരാറുണ്ട്. ആ ചിരിയും, ദേഷ്യപ്പെടലുകളും, സങ്കടങ്ങളുമെല്ലാം അപ്പോള്‍ ഓര്‍മയില്‍ തളംകെട്ടും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാന്‍ നേരില്‍ അറിയുന്നത് അഹിംസയില്‍ അഭിനയിക്കുമ്പോഴാണ്. സൗഹൃദത്തിന്റെ വലിയൊരു തണല്‍മരം കൂടിയാണ് പപ്പുവേട്ടനിലൂടെ എനിക്കു ലഭിച്ചത്. അഹിംസക്കു ശേഷം നിരവധി ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു. സിനിമയില്‍ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹത്തോടെയാണ് പപ്പുവേട്ടന്‍ നോക്കി കണ്ടത്," മോഹൻലാൽ കുറിച്ചതിങ്ങനെ.

ഇപ്പോഴിതാ, ഒരു ചേട്ടനെ പോലെ എന്നും തന്നെ ചേർത്തുപിടിച്ച പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.  ബിനു പപ്പു തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. 

ബിനു പപ്പുവും മോഹൻലാലും ഒന്നിച്ചുള്ള ഒരു ത്രോബാക്ക് ചിത്രവും ശ്രദ്ധ നേടുന്നുണ്ട്. 1994ൽ എടുത്തതാണ് ഈ ചിത്രം.  "മൂന്നു  പതിറ്റാണ്ടുകൾ കടന്നു പോയി. എന്നിട്ടും പുതുമ അവശേഷിക്കുന്നു," എന്നാണ് ബിനു പപ്പു ഫാൻസ് പേജിൽ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിന്റെ അടിക്കുറിപ്പ്.  

Advertisment

പപ്പുവിനെ പോലെ തന്നെ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ബിനു പപ്പുവും. ഓപ്പറേഷൻ ജാവ, വൺ, ലൂസിഫർ, ഭീമന്റെ വഴി,  സൗദി വെള്ളയ്ക്ക, അയൽവാശി, ജേർണി ഓഫ് ലവ് 18 പ്ലസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയമാണ് ബിനു കാഴ്ച വച്ചത്.  

നാടകത്തിലൂടെയായിരുന്നു കുതിരവട്ടം പപ്പുവിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. '1963' ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. 'മണിചിത്രത്താഴ്', 'വെളളാനകളുടെ നാട്', 'ഏയ് ഓട്ടോ', 'തേന്മാവിൻ കൊമ്പത്ത്' തുടങ്ങി 37 വർഷത്തെ സിനിമാ ജീവിതത്തിനിടെ 1500 ഓളം ചിത്രങ്ങളിലാണ് പപ്പു അഭിനയിച്ചത്.  

മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയിൽ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി തീർത്തു. 'തേന്മാവിൻ കൊമ്പത്ത്' സിനിമയിലെ 'ടാസ്‌കി വിളിയെടാ' എന്ന പപ്പുവിന്റെ ഡയലോഗ് മലയാളികൾ ആരും മറക്കാനിടയില്ല. അതുപോലെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു 'വെള്ളാനകളുടെ നാട്ടി'ലെ 'താമരശേരി ചുരം' എന്നു തുടങ്ങുന്ന ഡയലോഗും. 'മണിചിത്രത്താഴി'ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. 'ദി കിങ്ങി'ലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ മറ്റൊരു അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത 'നരസിംഹ'മായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: