/indian-express-malayalam/media/media_files/XF8S7zzA5S6oqVlXiWta.jpg)
ചിത്രം: സ്‌ക്രീൻഗ്രാബ്
മംഗളൂരു: ഏഴുദിവസമായി അർജുന് വേണ്ടി തുടരുന്ന തിരച്ചിലിൽ വഴിത്തിരിവ്. ഗംഗാവലി പുഴയിൽ നിന്ന് സിഗ്നൽ ലഭിച്ചെന്ന് സ്ഥിരീകരണവുമായി സൈന്യം. എന്നാൽ ഇത് അർജുന്റെ ലോറിയുടേതാണോയെന്ന് പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു. കരയിൽ നിന്ന് 40 മീറ്റർ അകലെനിന്നാണ് സിഗ്നൽ ലഭിച്ചതെന്നും സൈന്യം വ്യക്തമാക്കി.
ലോറി മണ്ണിൽ പുതഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്നും സിഗ്നൽ ലഭിച്ച സ്ഥലത്ത് ചൊവ്വാഴ്ച നാവിക സേന വിശദമായ തിരച്ചിൽ നടത്തുമെന്നും സൈനീക വൃത്തങ്ങൾ പറഞ്ഞു. മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന കല്ലും മണ്ണും ചേർന്ന പുഴയിൽ വലിയൊരു മൺപുറ്റ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ ലോറി കുടുങ്ങിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്റർ ഉപയോഗിച്ചാവും സിഗ്‌നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. ലോറി പുഴയിൽ ഉണ്ടാകാനാണ് തൊണ്ണുറ്റിയൊൻപത് ശതമാനം സാധ്യതയെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയയും പറഞ്ഞു. രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തടസമാവുന്നു.
നേരത്തെ, 98 ശതമാനം മണ്ണും നീക്കിയിട്ടും അർജുന്റെ ലോറി കണ്ടെത്താനായില്ലെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു. തിങ്കളാഴ്ച സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടറിൽ നിന്ന് ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.റോഡിൽ രണ്ടിടങ്ങളിൽ നിന്നാണ് റഡാർ സിഗ്നൽ ലഭിച്ചിരുന്നത്. അർജുൻറെ ലോറി റോഡരികിന് സമീപം നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
റോഡിൻറെ സൈഡിലായി ഇപ്പോഴും മൺകൂനയുണ്ട്. ഇവിടെ മുൻപ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു. റോഡിലേക്ക് വീണ മണ്ണിന്റെ ഏതാണ്ട് 98 ശതമാനത്തോളം മണ്ണു നീക്കി പരിശോധന നടത്തിയെന്നാണ് അധികൃതർ പറഞ്ഞത്.
ഏഴാം ദിവസത്തെ തിരച്ചിലിലും അർജുനെ കണ്ടെത്താനാവാത്തതിൽ വലിയ നിരാശയിലാണ് കുടുംബം. സൈന്യം വന്നിട്ടും രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് അർജുന്റെ കുടുംബം പറഞ്ഞു. മകനെ രക്ഷപ്പെടുത്താമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. മതിയായ ഇടപെടലുണ്ടായില്ല. സൈന്യം മതിയായ രീതിയിൽ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഒരു മനുഷ്യ ജീവന് ഇത്ര വിലയേ ഉള്ളു, രക്ഷാ പ്രവർത്തനം ശരിയായ ദിശയിലല്ല. ഒരു കാരണവശാലും മാധ്യമത്തിന്റെ മുന്നിൽ വരാൻ ഇരുന്നതല്ല. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള അന്വേഷണം നിരീക്ഷിച്ചപ്പോഴാണ് പ്രതികരിച്ചതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം കിട്ടയ വിവരം. ഇതനുസരിച്ചായിരുന്നു ഇതുവരെയുള്ള പരിശോധനകൾ.
അതേ സമയം, അർജുനെ കണ്ടെത്താൻ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷിരൂരിൽ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരനോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സുപ്രീം കോടതി നിർദ്ദേശം നൽകി. സുപ്രീംകോടതി നിർദേശപ്രകാരം ഹർജിക്കാരൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Read More
- അർജുന്റെ ലോറി കരയിലില്ല- സൈന്യം
- ലോറി പുഴയിലുണ്ടാകാൻ സാധ്യതയെന്ന് കളക്ടർ; ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തും
- നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആർ സംഘം ഇന്ന് എത്തും
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.