/indian-express-malayalam/media/media_files/2025/05/09/OtDjGGCwFHoQjjCwd4cA.jpg)
സുരക്ഷയുടെ ഭാഗമായി ഡൽഹിയിൽ നടത്തിയ ബ്ലാക്ക് ഔട്ട്
Pakisthan Drone attacks in india: ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും പാക്ക് പട്ടാളത്തിന്റെ ഡ്രോൺ ആക്രമണം. ജമ്മുവിലെ സൈനീക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്ക് ഡ്രോൺ ആക്രമണം. ഡ്രോണുകൾ ആകാശത്ത് വെച്ചുതന്നെ ഇന്ത്യൻ സൈന്യം നീർവീര്യമാക്കി. പാക്ക് ഡ്രോൺ ആക്രമണത്തിൽ ആളപായം ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും ഇന്ത്യൻ സൈന്യം അവയെ നിർവീര്യമാക്കിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവടങ്ങൾ ലക്ഷ്യമാക്കി എട്ട് മിസൈലുകളാണ് പാക്കിസ്ഥാൻ വിക്ഷേപിച്ചത്. ഇവയെല്ലാം ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി. ജമ്മു, പത്താൻകോട്ട്, ഉദംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം.
വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്
പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിൽ പൂർണമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. ശ്രീനഗർ വിമാനത്താവളം പൂർണമായി സൈന്യം ഏറ്റെടുത്തു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി.
പഞ്ചാബിൽ അമൃത്സർ, ജലന്ധർ, ഗുരുദാസ്പൂർ, തരൺ തരൺ, ഹോഷിയാർപൂർ, പത്താൻകോട്ട്, ഫിറോസ്പൂർ, ഫാസിൽക്ക, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ മിക്ക ഭാഗങ്ങളിലും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി.
ഡൽഹിയിൽ അടിയന്തര യോഗങ്ങൾ
പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവിൽ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.
അതിനിടെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം.
ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സുരക്ഷാനടപടികളടെ ഭാഗമായി പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ മത്സരം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്‌സിലെ പത്താം ഓവർ പുരോഗമിക്കുന്നതിനിടെയാണ് മത്സരം ഉപേക്ഷിച്ചത്.
ധർമ്മശാല എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം മത്സരം അവസാനിപ്പിക്കുന്നതായി ബിസിസിഐയെ ഉദ്ധരിച്ച് പ്രക്ഷേപകർ പറഞ്ഞു. പ്രദേശത്തെ വൈദ്യുതി തടസ്സം സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
Read More
- വീണ്ടും പാക് പ്രകോപനം; ജമ്മു ലക്ഷ്യമാക്കി തൊടുത്ത 8 മിസൈലുകൾ തകർത്ത് ഇന്ത്യ
- 'ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്,' പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്‌നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.