scorecardresearch

ദുഃഖമുണ്ട്, കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് വിശ്വസം; ആദ്യമായി പ്രതികരിച്ച് ഭോലെ ബാബ

ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ഭോലെ ബാബ

ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ഭോലെ ബാബ

author-image
WebDesk
New Update
Hathras Stampede Accident, Surajpal

ചിത്രം: എക്സ്/എഎൻഐ

ഡൽഹി: ഹത്രാസ് ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് ആത്മീയ പ്രഭാഷകൻ ഭോലെ ബാബ. നാരായണ സാക്കർ വിശ്വ ഹരി എന്നറിയപ്പെടുന്ന ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗിനെത്തിയ ആളുകളാണ് കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. 121 പേർ അപകടത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Advertisment

മുഖ്യ പ്രതി സേവാദാർ ദേവ് പ്രകാശ് മധുകറിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഭോലെ ബാബ. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന ഭോലെ ബാബ വീഡിയോയിലൂടെയാണ് പ്രസ്ഥാവന നടത്തിയിരിക്കുന്നത്.

സംഭവത്തിൽ താൻ വളരെ ദുഃഖിതനാണെന്നും, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് വിശ്വസിക്കുന്നുണ്ടെന്നും ബാബ പറഞ്ഞു. "ജൂലൈ 2ലെ സംഭവത്തിന് ശേഷം ഞാൻ വളരെ ദു:ഖത്തിലാണ്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നൽകട്ടെ. സർക്കാരിലും ഭരണത്തിലും വിശ്വസിക്കുക. 

അരാജകത്വം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. എൻ്റെ അഭിഭാഷകൻ എപി സിംഗ് മുഖേന, നഷ്ടമായ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം നിൽക്കാനും അവരെ ജീവിതകാലം മുഴുവൻ സഹായിക്കാനും ഞാൻ കമ്മിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു," ഭോലെ ബാബ എഎൻഐയോട് പറഞ്ഞു.

Advertisment

സമ്മേളനത്തിന്റെ സംഘാടകരായ 2 സ്ത്രീകൾ ഉൾപ്പെടെയുള്ള ആറുപേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് മുഖ്യ പ്രതി പ്രകാശ് മധുകറിനെ കസ്റ്റഡിയിലെടുത്തത്. വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  ഡൽഹി നജഫ്ഗഡിൽ നിന്ന് ദേവ് പ്രകാശ് മധുകറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഹൃദ്രോഗിയായ ദേവ് പ്രകാശ് മധുകർ ഡൽഹിയിൽ ചികിത്സയിലായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ഉറപ്പുതന്നതിന് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന്, പ്രതിയുടെ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു.

നാരായണ സാക്കർ വിശ്വ ഹരി അഥവാ ഭോലെ ബാബ ഉന്നത സ്വാധീനമുള്ള ആത്മീയ പ്രഭാഷകനാണ്. 'നരേൻ സാകർ ഹരി' എന്നും അനുയായികൾ വിളിക്കുന്നു. ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിനു മുൻപ് യുപി പൊലീസിലെ കോൺസ്റ്റബിളായിരുന്നു. സൂരജ് പാൽ സിങ് എന്നതാണ് യഥാർത്ഥ പേര്. 58 വയസുള്ള ഭോലെ ബാബ യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണെന്ന് വൃത്തങ്ങൾ പറയുന്നു.

Read More

uthar pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: