/indian-express-malayalam/media/media_files/2025/05/11/2IQR3I77THOFgFJ2y5su.jpg)
ജനജീവിതം സാധാരണ നിലയിലായ ശ്രീനഗറിൽ നിന്നുള്ള ദൃശ്യം (എക്സ്പ്രസ് ഫൊട്ടൊ)
Operation Sindoor Updates: ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ഉറക്കമില്ലാത്ത രാത്രികൾക്ക്് ശേഷം ജമ്മു കശ്മീർ ഉൾപ്പടെയുള്ള രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ വീണ്ടും ശാന്തതയിലേക്ക്. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഷെല്ലാക്രമണത്തിനും ഡ്രോൺ ആക്രമണത്തിനും ശേഷം വെടിനിർത്തൽ നിലവിൽ വന്നതോടെ പൊതുവേ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ശനിയാഴ്ച രാത്രി മുതൽ പൊതുവേ ശാന്തമായിരുന്നു.
ജമ്മുവിലെ ഉദംപൂരിൽ, ശനിയാഴ്ച വൈകീട്ട് ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്‌തെങ്കിലും വേഗം സ്ഥിതിഗതികൾ ശാന്തമായെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി അസ്വസ്ഥതകൾ നിലനിന്നിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മേഖല ശാന്തത കൈവരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മേയ് ഏഴിന് ജമ്മുവിൽ പാക്കിസ്ഥാൻ നടത്തിയ ഷെൽ,ഡ്രോൺ ആക്രമണങ്ങളിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ 22 പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിർത്തിയിലെ വീടുകളിലേക്ക് അവർ മടങ്ങി
കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സമാധാനം തിരിച്ചെത്തിയതോടെ നിയന്ത്രണ രേഖയിലെ വീടുകളിൽ നിന്ന് പലായനം ചെയ്തവർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തി. പാക് ഷെല്ലാക്രമണത്തിൽ ചിലവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഗ്രാമവാസികൾ ഒത്തൊരുമിച്ച അവ പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്.
വെടിനിർത്തൽ നിലവിൽ വന്നതോടെ ശനിയാഴ്ച വൈകീട്ട്് തന്നെ തങ്ങളുടെ ഗ്രാമത്തിലേക്ക്് മടങ്ങിയെന്ന് ഉറിയിലെ ഗാർക്കോട്ട് സ്വദേശിയായ മുഷ്താഖ് അഹമ്മദ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പാക് ഷെല്ലാക്രമണത്തെ തുടർന്ന് വ്യാഴാഴ്ചയാണ് വീടുവിട്ട് ഞങ്ങൾ പോയത്. എല്ലാം ശാന്തമായതോടെ വീണ്ടും മടങ്ങിയെത്തി. ഇനി സമാധാനം പുലരുമെന്നാണ് പ്രതീക്ഷ- മുഷ്താഖ് അഹമ്മദ് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നതോടെ ബാരാമുള്ളയിലെ ഉറി സെക്ടർ മുതൽ കുപ്വാരയിലെ നൊഗാം, താങ്ധർ, ബന്ദിപ്പോരയിലെ ഗുരേസ് വരെയുള്ള അതിർത്തികൾ ശനിയാഴ്ച മുതൽ ശാന്തമായിരുന്നു.
പഞ്ചാബും രാജസ്ഥാനും ശാന്തം
പഞ്ചാബിലും ശനിയാഴ്ച വൈകീട്ട് മുതൽ സ്ഥിതിഗതികൾ പൊതുവേ ശാന്തമായിരുന്നു.ഞായറാഴ്ച പുലർച്ചെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വേഗം പിൻവലിച്ചു. പത്താൻകോട്ടിലും അമൃത്സറിലും സ്‌ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും അവ നേരത്തെയുള്ള ആക്രമണങ്ങളിൽ പതിച്ച വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളായിരുന്നെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
രാവിലെയോടെ പഞ്ചാബിലെ അതിർത്തി ജില്ലകളിലെല്ലാം വൈദ്യുതി പുനസ്ഥാപിച്ചു. ഫിറോസ്പൂർ, ജലന്ധർ, ഹോഷിയാർപൂർ സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡ് എന്നിവടങ്ങളിലെല്ലാം ഞായറാഴ്ച മുതൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു.
രാജസ്ഥാനിലും സമാനമായ സാഹചര്യം നിലനിന്നു. ശനിയാഴ്ച രാത്രി ടിനദാബി ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത തുടർന്നെങ്കിലും പുലർച്ചയോടെ സ്ഥിതിഗതികൾ ശാന്തമായി. ജയ്‌സാൽമീർ ജില്ലയിൽ ഡ്രോൺ ആക്രമണ ഭീഷണി ഉണ്ടായിരുന്നതിനാൽ ജാഗ്രത തുടർന്നിരുന്നു. എന്നാൽ, രാവിലെയോടെ ഇവിടെയും സ്ഥിതിഗതികൾ ശാന്തമായി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, പ്രതിരോധ വകുപ്പ് മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, പാക്കിസ്ഥാനുമായി ഇന്ത്യ വെടിനിർത്തലിന് ധാരണയിലെത്തിയതിനു പിന്നാലെ, കശ്മീർ പ്രശ്‌നപരിഹാരത്തിൽ ഇടപെടാമെന്നും ഇരു രാജ്യങ്ങളുമായും ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read More
- വഖഫ് ആഭ്യന്തരകാര്യം; ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം: ഒവൈസി
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.