/indian-express-malayalam/media/media_files/Abt0kKs1eLOPjC11eSgM.jpg)
അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച ആം ആദ്മി പ്രവർത്തകരെ അതിസംബോധന ചെയ്തു സംസാരിക്കുന്നു (എക്‌സ്പ്രസ് ഫൊട്ടോ)
ന്യൂഡൽഹി: രണ്ട് ദിവസത്തിനുള്ളിൽ രാജിവെക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മുതൽ ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്ന് ചോദ്യമാണ് മുഴങ്ങികേൾക്കുന്നത്. ആം ആദ്മി പാർട്ടിയ്ക്കുള്ളിൽ മൂന്ന് പേരുടെ പേരുകളാണ് പ്രധാനമായും ചർച്ചയാകുന്നത്. നിലവിൽ മന്ത്രിസഭാംഗങ്ങളായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
നേരത്തെ, മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ രണ്ടാമത്തെ കമാൻഡറുമായ മനീഷ് സിസോദിയ ചുമതലയേൽക്കുമെന്നുള്ള അഭ്യൂവങ്ങൾ പരന്നെങ്കിലും കെജ്‌രിവാൾ തന്നെ ആ സാധ്യത തള്ളിയിരുന്നു. മാത്രമല്ല, കെജ്‌രിവാളിനൊപ്പം താനും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നും ജനങ്ങൾ ക്ലീൻ ചിറ്റ് നൽകുന്നത് വരെ ഒരുസ്ഥാനവും വഹിക്കില്ലെന്നും സിസോദിയ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലവിലെ മന്ത്രിമാരും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായ മൂന്ന് പേരെ ചുറ്റിതിരിഞ്ഞ് ചർച്ചകൾ ശക്തമായത്.
ആരാകും മുഖ്യമന്ത്രി
നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.അടുത്തിടെ, സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്താൻ മുഖ്യമന്ത്രി അവരെ നാമനിർദ്ദേശം ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് സജീവമാകുന്നതിന് കാരണങ്ങൾ ഇവയൊക്കെയാണ്.
പാർട്ടിയിലെ മുതിർന്ന അംഗവും ജനസമ്മിതിയുമാണ് കൈലാഷ് ഗഹ്‌ലോട്ടിന്റെ പേര് സജീവമായി ഉയർന്നുവരാൻ ഇടയാക്കിയത്. ആഭ്യന്തരം, ഗതാഗതം ഉൾപ്പടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തുള്ള ഭരണപരിചയും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. പരിസ്ഥതി വകുപ്പ് ഉൾപ്പടെ കൈകാര്യം ചെയയ്ുന്ന ഗോപാൽ റായുടെ ജനസമ്മിതിയാണ് അനുകൂല ഘടകമായി പാർട്ടി വൃത്തങ്ങൾ ഉയർത്തിക്കാട്ടുന്നത്.
"അതിഷിക്ക് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ട്, ജോലി എങ്ങനെ ചെയ്യണമെന്ന് അറിയാം. അതുപോലെ, ഗഹ്‌ലോട്ട് പാർട്ടിയുടെ സംഘടനാ പ്രവർത്തനത്തിലും സജീവമാണ്. ഉദ്യോഗസ്ഥരുടെ ഇടയിലെ ഭിന്നത നീക്കുന്നതിനും ഭരണതലത്തിൽ ഏകോപനം സ്രഷ്ടിക്കുന്നതിനും കൃത്യമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്"-. ആം ആദ്മി പാർട്ടി വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഭരണസ്തഭനം ഒഴിവാകും
പുതിയൊരാൾ മുഖ്യമന്ത്രിയായി വരുന്നതോടെ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഭരണസ്തഭനത്തിന് അറുതി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതോടെ സംസ്ഥാനത്ത് മാസങ്ങളായി ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രധാനപ്പെട്ട ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
മുഖ്യമന്ത്രി ജയിലിലായതോടെ പല വകുപ്പുകളിലും പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം, പരാതികൾ ഇവ പരിശോധിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റിയുടെ യോഗം ചേർന്നിട്ട് തന്നെ ഒരു വർഷമാകുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രി അധ്യക്ഷനും ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അംഗങ്ങളുമായ സമിതിയുടെ അവസാന യോഗം ചേർന്നത്. പുതിയ മുഖ്യമന്ത്രി വരുന്നതോടെ ഭരണതലത്തിലെ പ്രതിസന്ധികൾ മറിക്കടക്കാനുകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
പിആർ സ്റ്റണ്ടെന്ന് ബിജെപി
കെജ്രിവാളിന്റെ രാജിയെ പിആർ സ്റ്റണ്ടെന്ന് വിശേഷിപ്പിച്ച് ബിജെപി. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവിന്റേതല്ലെന്ന് കെജ്രിവാൾ മനസ്സിലാക്കിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.
"ഇത് അരവിന്ദ് കെജ്രിവാളിന്റെ പിആർ സ്റ്റണ്ടാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവിന്റേതല്ലെന്നും മറിച്ച് അഴിമതിക്കാരൻ എന്നതാണെന്നും അദ്ദേഹത്തിന് മനസിലായി. ആം ആദ്മി പാർട്ടി അഴിമതി പാർട്ടിയായിട്ടാണ് ഇന്ന് രാജ്യമെങ്ങും അറിയപ്പെടുന്നത്"- ഭണ്ഡാരി പറഞ്ഞു.
Read More
- ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം
- കൊൽക്കത്ത യുവഡോക്ടറുടെ കൊലപാതകം;ആർജി കാർ മുൻ പ്രിൻസിപ്പലിനെ കസ്റ്റഡിയിൽ വിട്ടു
- ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തി
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
- യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം
- ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.