/indian-express-malayalam/media/media_files/4sf2INOFCrCOoiAjuU8o.jpg)
തിരുവനന്തപുരം:തിരുവനന്തപുരം: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നൽകണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. ഇതുവരെ സഹായം നൽകാത്തത് ഖേദകരമാണ്. വായ്പകൾ എഴുത്തള്ളണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ, മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ സാമധനസാമഗ്രികൾ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവർത്തനം നടന്നതുമായ സ്ഥലങ്ങളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കി. കണ്ടെത്തിയവയിൽ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ മരണ രജിസട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും, ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയിൽ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി മുഴുവൻ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവർക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും ഫർണിച്ചർ സാമഗ്രികളും നൽകി. ദുരന്തമേഖലയിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികൾ ഉറപ്പാക്കുകയും ചെയ്തു.-മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനോ?
നിയമസഭയിൽ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച തുടങ്ങി. കൽപറ്റ എംഎൽഎ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്."ദുരന്ത ബാധിതർ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാൾ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 200 മില്ലിമീറ്റർ മഴപെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയായി അവിടെ മാറും"- ടി സിദ്ദിഖ് പറഞ്ഞു.
"പ്രധാനമന്ത്രി വന്നപ്പോൾ ആശ്വാസം തോന്നി. 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ അനുവദിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാർ ചോദിക്കുന്നു".-ടി സിദ്ദിഖ് ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തിയെന്ന് കെ കെ ശൈലജ എംഎൽഎ സഭയിൽ പറഞ്ഞു. "വയനാട്ടിൽ നടന്നത് മാതൃകാപരമായ പ്രവർത്തനമാണ്. എല്ലാം ഉചിത സമയത്ത് ഏകോപിപ്പിച്ചു. സർക്കാർ നടത്തിയ പ്രവർത്തനം ലോകത്തിന് മാതൃകയാണ്. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടി. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ല. അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നു"-ശൈലജ വിമർശിച്ചു.
Read More
- മെമ്മറി കാർഡിന്റെ അനധികൃത പരിശോധന: അതിജീവിതയുടെ ഉപഹർജി തള്ളി
- ട്രെയിൻ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
- സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.