/indian-express-malayalam/media/media_files/tujG5Fa0IG85m90cAOza.jpg)
ഇന്ന് ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ചൊവ്വാഴ്ച എഴുപത് ദിവസം പിന്നിടുന്നു. അർജുന് വേണ്ടിയുള്ള തിരച്ചിലിൻറെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. രാവിലെ മുതൽ ഷിരൂരിലും ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്ജിംഗും തെരച്ചിലും നടത്തു.
മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ടയേർഡ് മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയൻറുകൾ അടയാളപ്പെടുത്തി നൽകും.
തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ അർജുൻറെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്‌ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. തിരച്ചിൽ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താൽക്കാലികമായി മാത്രം നിർത്തുകയാണെന്നും അർജുൻറെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി വെയ്ക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പറഞ്ഞു.
നാവികസേന കൂടി എത്തിയതോടെ കൃത്യമായ ഏകോപനത്തോടെ ലോഹസാന്നിധ്യം കണ്ടെത്തിയ കോർഡിനേറ്റുകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടന്നത്. രാവിലെ ആദ്യകോർഡിനേറ്റിൽ പരിശോധിച്ചപ്പോൾ മണ്ണിടിച്ചിലിൽ പുഴയിൽ വീണ ഇലക്ട്രിക് ടവറിൻറെ ഭാഗങ്ങൾ കിട്ടി. പിന്നീട് രണ്ടാം കോർഡിനേറ്റിൽ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ പോയൻറിൽ പരിശോധിച്ചപ്പോഴാണ് അർജുൻറെ ലോറിയിൽ ഉപയോഗിച്ചിരുന്ന കയറിൻറെ കെട്ടും പിന്നീട് കുറച്ച് അക്കേഷ്യ മരത്തടികളും കിട്ടിയത്. മറ്റ് ചില ലോഹഭാഗങ്ങളും ടയറും കിട്ടിയെങ്കിലും അത് അർജുൻറെ ലോറിയുടേതല്ല എന്ന് വ്യക്തമായി.
വഴിത്തിരിവായത് പിന്നീടുള്ള തിരച്ചിലിൽ കണ്ടെത്തിയ ഒരു ലോഹഭാഗമാണ്. അർജുൻറെ ലോറിയുടെ പിൻഭാഗത്ത് ലൈറ്റ് റിഫ്‌ലക്ടറായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയുടെ ഭാഗം ലോറിയുടെ ആർസി ഉടമ മുബീൻ തിരിച്ചറിഞ്ഞു. നടപടികളിൽ തൃപ്തിയെന്ന് ഡ്രഡ്ജറിൽ പോയി തെരച്ചിൽ നേരിട്ട് കണ്ട അഞ്ജുവും ഭർത്താവ് ജിതിനും ലോറി ഉടമയും പറഞ്ഞു.
Read More
- എംപോക്സ്; മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപനശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദം
- നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
- വീണ്ടും അൻവർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം
- സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: വീണാ ജോർജ്
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയം
- അർജുനായുള്ള തിരച്ചിൽ തുടരും;പുഴയിൽ നിന്ന് കിട്ടിയ അസ്ഥികൂടം പരിശോധനയ്ക്ക് അയ്ക്കും
- പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.