/indian-express-malayalam/media/media_files/hfFS2RvjDr7F1zzStFFL.jpg)
പിണറായി വിജയന്റെ ഓഫീസിൽ ഒരു ഉപജാപക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
കൊച്ചി: എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാവ് നടത്തിയ കൂടികാഴ്ചയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദം പുകയുന്നു.കൂടിക്കാഴ്ചയുടെ വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടപ്പോൾ എഡിജിപി എവിടെയെങ്കിലും പോയാൽ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയത്. അതിനിടെ, പ്രതിപക്ഷ നേതാവ് കൂടി സർക്കാരിനെ പ്രതിരോധത്തിലാക്കി മുന്നോട്ടുവന്നതോടെ എൽഡിഎഫ് പ്രതിസന്ധിയിലായ സ്ഥിതിയാണ്.
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. "എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങിനെ ചർച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടത് ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണം"- ബിനോയ് വിശ്വം പറഞ്ഞു.കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാറും പറഞ്ഞു.
എന്നാൽ, കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പക്ഷെ വിഷയത്തിൽ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് ഉയർത്തിയത്. "എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം"- അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പൂരവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭങ്ങൾ അന്വേഷിക്കാൻ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനകൾ പുറത്തുവരട്ടെയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
ആരോപണവുമായി പ്രതിപക്ഷവും
ബിജെപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കൽ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. "അതിൽ ആരും മറുപടി പറഞ്ഞിട്ടില്ല. അന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിരോധം എന്തായിരുന്നു? അതും ഒരു ഉദ്യോഗസ്ഥനാണ് അഴിഞ്ഞാടിയത്. അയാൾ പൂരം അലങ്കോലപ്പെടുത്തിയതാണ്. അയാൾ അവിടെ അലങ്കോലമാക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടല്ലോ? അപ്പോൾ ഇടപെടേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ദൂതനായാണ് ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത്".-സതീശൻ ആരോപിച്ചു.
"പിണറായി വിജയന്റെ ഓഫീസിൽ ഒരു ഉപജാപക സംഘം പ്രവർത്തിക്കുന്നുണ്ട്. അവരാണ് പൊലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതൻ കൂടിയുണ്ട്. അത് മാധ്യമങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്"- സതീശൻ പറഞ്ഞു. ആർഎസ്എസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പാലമാണ് എം ആർ അജിത് കുമാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, എഡിജിപി എം ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടെന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത് ഉണ്ടയില്ലാ വെടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. "എന്ത് മണ്ടത്തരമാണ് സതീശൻ പറയുന്നത്. സതീശന് തലയ്ക്ക് ഓളമാണ്. സതീശൻ ആളുകളെ വിഢ്ഢികളാക്കുകയാണ്. 2023 മെയ് മാസമാണ് എഡിജിപിയും ആർഎസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയത്. 2024ലെ പൂരവുമായി കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ല".-സുരേന്ദ്രൻ പറഞ്ഞു.
Read More
- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി;സമ്മതിച്ച് എഡിജിപി
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
- അൻവറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്;അന്വേഷിക്കേണ്ടത് സർക്കാരെന്ന് എംവി ഗോവിന്ദൻ
- പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്, കൊച്ചുവേളി സൗത്ത്
- ഓണം ആഘോഷമാക്കാം, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം
- വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനുപിന്നിൽ വലിയ ഗൂഢാലോചന: സുജിത് ദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.