/indian-express-malayalam/media/media_files/uploads/2018/11/k-sudhakaran-2.jpg)
കെ.സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഭീകര ജീവിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായിയെ പുറത്താക്കാൻ ജനങ്ങൾ രംഗത്തിറങ്ങണം. ഞാൻ, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കെപിസിസി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന് സുധാകരൻ പറഞ്ഞു.
സർക്കാരിനെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും ചുണ്ടനക്കി മറുപടി പറയാന്‍ കഴിയാത്ത ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വർണ കടത്തുകാരും സ്വർണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളത്. ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. തൃശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.
സിപിഎമ്മിനെ കേരളത്തിന്‍റെ മണ്ണിൽ കുഴിച്ചുമൂടി വാഴവെച്ചിട്ടേ പിണറായി വിജയൻ പോകു.അതിനുള്ള കർമ്മങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ആണ് ബിജെപിയുടെ സഹായം തേടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നത്. പി.ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ല. മഹാഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.