/indian-express-malayalam/media/media_files/2025/01/09/GYJOF0GFqvcKX1qHS5OR.jpg)
ജസ്റ്റിൻ ട്രൂഡോ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനവും പ്രധാനമന്ത്രി പദവിയും ഒഴിഞ്ഞു. സ്ഥാനം ഒഴിഞ്ഞെങ്കിലും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി ട്രൂഡോ തുടരും. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോൾ ട്രൂഡോ ലിബറൽ നേതാവായി ചുമതലയേൽക്കുകയായിരുന്നു.
ഒക്ടോബർ അവസാനത്തോടെ നടക്കേണ്ട ദേശീയ തെരഞ്ഞെടുപ്പിൽ ലിബറലുകൾ കൺസർവേറ്റീവുകളോട് ദയനീയമായി പരാജയപ്പെടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതിനാൽ ട്രൂഡോയുടെ രാജി പാർട്ടിയിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും.കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഒൻപത് വർഷമായി കനേഡിയൻ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിക്കാം
ലിബറൽ പാർട്ടിയിക്കുള്ളിലെ അഭിപ്രായ വിത്യാസവും ട്രൂഡോയുടെ പ്രീതി കുറഞ്ഞതും
ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി പദത്തിൽ നിന്നും മാറിനിൽക്കണമെന്ന് ഭരണകക്ഷി എംപിമാർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ട്രൂഡോയ്ക്കെതിരെ സ്വന്തം നാട്ടിൽ പ്രതിഷേധം ഉയർന്നുവരുന്നുണ്ടെന്ന് കാനഡയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഹോം പ്രവിശ്യയായ ക്യൂബെക്കിൽ നിന്നുള്ള ലിബറൽ പാർട്ടി അംഗങ്ങൾ രാജിവെക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിക്കുളിൽ നിന്നും ട്രൂഡോയുടെ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയർന്നുവന്നിരുന്നു.
ഏറ്റവും പുതിയ അഭിപ്രായ സർവേകൾ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് ജനപിന്തുണ ലഭിക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാർട്ടിയുടെ മുഖം രക്ഷിക്കാനും മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യാനും ജസ്റ്റിൻ ട്രൂഡോയോട് സ്ഥാനമൊഴിയണമെന്ന് പാർട്ടിക്കുള്ളിൽ നിന്നും ആവശ്യമുയർന്നു വന്നിരുന്നു.
എന്നാൽ അദ്ദേഹം ഈ നിലപാടിനെതിരെ മുഖം തിരിക്കുകയാണുണ്ടായത്. അതോടൊപ്പം, ഏതാനും മാസങ്ങൾക്കുമുമ്പ്, ജസ്റ്റിൻ ട്രൂഡോയ്ക്ക് പ്രധാന സഖ്യകക്ഷിയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ പാർലമെന്റിൽ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം പ്രമേയം വോട്ടിനിട്ടിരുന്നു. മറ്റ് ചെറിയ പാർട്ടികളുടെ പിന്തുണ ട്രൂഡോയ്ക്ക് നേടാൻ സാധിച്ചെങ്കിലും, പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നുവരികയായിരുന്നു.
ഇന്ത്യ കാനഡ ബന്ധം
ഇന്ത്യ കാനഡ ബന്ധം വഷളാകുന്നതിനടിയിലാണ് ട്രൂഡോയുടെ രാജി എന്നത് ശ്രദ്ധേയമാണ്. കനേഡിയൻ പൗരനായ ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ നടത്തിയ ആരോപണമാണ് ഇന്ത്യ കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ വഴിയൊരുക്കിയത്. ഇന്ത്യ ഈ ആരോപണം തള്ളുകയും കാനഡയുടെ ഇത്തരം നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി അറിയിക്കുകയും ചെയ്തു.
ഇതിനിടയിൽ ഖലിസ്താനോട് അനുഭാവമുള്ള ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ ട്രൂഡോയ്ക്ക് നഷ്ടമാവുകയും ചെയ്തു. പാർട്ടി പിന്തുണ പിൻവലിച്ചെന്നു മാത്രമല്ല, ട്രൂഡോയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഭീഷണിമുഴക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ട്രൂഡോയ്ക്ക് ജനപിന്തുണ നഷ്ടമായി എന്ന തരത്തിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപിന്റെ തിരിച്ചുവരവ്
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ കാനഡയുടെ പ്രധാനമന്ത്രിയായി ജസ്റ്റിൽ ട്രൂഡോ തുടരുന്നതിൽ അർഥമില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ട്രംപ് കാനഡയുടെ ഗവർണർ എന്ന് ട്രൂഡോയെ വിശേഷിപ്പിച്ചതും വലിയ ചർച്ചയായിരുന്നു. കൂടാതെ കാനഡയിൽനിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും അവസാനിപ്പിച്ചില്ലെങ്കിൽ കാനഡയ്ക്കുമേൽ 25% തീരുവ ചുമത്തുമെന്ന് ട്രംപ് തുറന്നടിച്ചിരുന്നു.
ഈ പ്രശനം പരിഹരിക്കാൻ രാജ്യത്ത് കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണെന്ന് കാനഡയുടെ മുൻധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. ട്രംപ് ആദ്യതവണ പ്രസിഡന്റായപ്പോൾ ട്രൂഡോയെ ദുർബലനെന്നും സത്യസന്ധതയില്ലാത്തവനും അധിക്ഷേപിച്ചിരുന്നു. അതുകൊണ്ട് തന്നെ ട്രംപ് അധികാരത്തിൽ എത്തുമ്പോൾ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്ന് കരുതുന്നവരും രാജ്യത്ത് ഏറെയായിരുന്നു.
മന്ത്രിസഭക്കുള്ളിലെ പ്രശ്‌നങ്ങൾ
ട്രൂഡോ മന്ത്രിസഭയിലെ കൊഴിഞ്ഞുപോക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചപ്പോൾ ജസ്റ്റിൻ ട്രൂഡോക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച തുറന്ന കത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വർദ്ധിച്ചുവരുന്ന ചെലവുകൾക്കായുള്ള ട്രൂഡോയുടെ പദ്ധതികളെ വിമർശിക്കുകയും കുതുമായ പ്ലാനിങ് ഇല്ലെങ്കിൽ സാമ്പത്തിക വെല്ലുവിളി രാജ്യം പരുങ്ങലിലാകുമെന്ന് ഇവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ ജസ്റ്റിൻ ട്രൂഡോ രാജിവെച്ചെക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കുടിയേറ്റവും ആഭ്യന്തരവും പ്രശ്‌നങ്ങളും
കാനഡയുടെ സമ്പത്ത് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നത് കുടിയേറ്റക്കാരാണ്. ഭീമമായ തുക ചെലവാക്കിയാണ് ഓരോ വിദ്യാർഥിയും ഉപരിപഠനത്തിനായും ജോലിക്കുമായി കാനഡയിലേക്ക് കുടിയേറുന്നത്. എന്നാൽ അടുത്തിടെ കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി ട്രൂഡോ കൊണ്ടുവന്ന നയങ്ങൾ പാർട്ടിക്ക് തന്നെ തിരിച്ചടിയായിരുന്നു.
കുടിയേറ്റം കാനഡയുടെ വലിയ തലവേദനകളിൽ ഒന്നാണ്. ഇതിനെ നിയന്ത്രിക്കാൻ ട്രൂഡോ കാര്യമായി ഒന്നും ചെയ്തിരുന്നില്ല. കുടിയേറ്റത്തിലൂടെ രാജ്യത്ത് വൻ ജനസംഖ്യ വർധനവാണ് കൂടിയത്. അതിനനുസരിച്ച് ഭവന ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുവാൻ ലിബറൽ പാർട്ടിക്ക് സാധിച്ചില്ല. കൂടാതെ വിസ നയങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ കുടിയേറ്റ വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് മേൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
Read More
- ചരിത്രം തിരുത്തുന്നു: പാഠപുസ്തകങ്ങൾ മാറ്റിയെഴുതുന്നു; ബംഗ്ലാദേശിൽ സംഭവിക്കുന്നത് എന്ത്
- കർണാടകയിൽ ബസ് ചാർജ് വർധിപ്പിച്ചത് കാരണം എന്ത് ? സൗജന്യ യാത്ര വിനയായോ ?
- എന്താണ് എച്ച്എംപിവി വൈറസ് ? അറിയേണ്ടതെല്ലാം
- ബ്രഹ്മപുത്രയിൽ ചൈനയുടെ പടുകൂറ്റൻ ഡാം; എന്ത് കൊണ്ട് ഇന്ത്യ ഭയപ്പെടുന്നു
- എന്ത് കൊണ്ട് സ്പേസ് ഡോക്കിങ് മിഷൻ ഐഎസ്ആർഒയ്ക്ക് നിർണായകം ? പരിശോധിക്കാം
- വാലറ്റത്തോ മധ്യഭാഗത്തോ? വിമാനങ്ങളിൽ ഏതു സീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.