/indian-express-malayalam/media/media_files/8NhKVRyLbp95yIt8MRcv.jpg)
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ (ഫൊട്ടോ-സൻസദ് ടി വി)
ഡൽഹി: രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാൻ സ്വകാര്യ മേഖലയിലെ നിക്ഷേപം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് 2023-24 വർഷത്തെ സാമ്പത്തിക സർവ്വെ റിപ്പോർട്ട്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന പ്രകാരം കാർഷിക വിപണനം നവീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുന്നത് പരിഗണിക്കുന്നത് ഗുണം ചെയ്യുമെന്നും നിലവിൽ രാജ്യത്തിന്റെ സാമ്പത്തിക നില ശക്തമാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ വെച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
കാർഷിക വിപണനത്തിൽ പങ്കാളികളാകാൻ സഹകരണ സംഘങ്ങളെ പ്രാപ്‌തമാക്കുന്നത് വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മികച്ച വില കണ്ടെത്താനും സഹായിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏത് തരത്തിലുള്ള വെല്ലുവിളികളേയും അതിജീവിക്കാൻ പോന്നതാണ്. നിലവിൽ രാജ്യത്ത് വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നും സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു.
“സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നതിനുള്ള ഒരു സൂചിക സൃഷ്ടിച്ച്, സഹകരണ സംഘങ്ങളുടെ പങ്കാളിത്തം അനുവദിച്ചുകൊണ്ട്, നിക്ഷേപകർക്ക് അവരുടെ എപിഎംസികളുടെയും (കാർഷിക ഉൽപന്ന വിപണി കമ്മിറ്റികളുടെയും) മറ്റ് മാർക്കറ്റ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിന് അനുസൃതമായി ലാഭകരമായ വരുമാനം പ്രാപ്തമാക്കുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും. അത്തരമൊരു മത്സര ചട്ടക്കൂടിലൂടെ മെച്ചപ്പെട്ട കാർഷിക വിപണനത്തിനായി പരിശ്രമിക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന കാർഷിക വിപണനം നവീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുന്നതും പരിഗണിക്കേണ്ടതാണ്" സാമ്പത്തിക സർവ്വേ പറയുന്നു.
കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിന് 50,000 കോടി രൂപ ചിലവഴിക്കുന്ന പുതിയ പദ്ധതിയുടെ ആശയം നിതി ആയോഗ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസിൽ അവതരിപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനങ്ങളുടെ കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിന് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങൾ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. സാമ്പത്തിക സർവേയിൽ പ്രസ്താവിച്ചതുപോലെ, കാർഷിക മേഖലയുടെ പ്രകടനം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് നിർണായകമാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരി വളർച്ചാ നിരക്ക് 4.18 ശതമാനമാണ്.
“അരി, ഗോതമ്പ്, അല്ലെങ്കിൽ മില്ലറ്റ്, പയർവർഗ്ഗങ്ങൾ, എണ്ണക്കുരു എന്നിവ ഉൽപ്പാദിപ്പിച്ച് ചെറുകിട കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാവില്ല. പഴങ്ങളും പച്ചക്കറികളും, മത്സ്യബന്ധനം, കോഴി, പാൽ, എരുമ മാംസം തുടങ്ങിയ ഉയർന്ന മൂല്യമുള്ള കൃഷിയിലേക്ക് അവർ മാറേണ്ടതുണ്ട്. ചെറുകിട കർഷകരുടെ വരുമാനം വർധിച്ചുകഴിഞ്ഞാൽ, അവർ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾക്കും ഡിമാൻഡ് കൂടും. ഇത് ഉൽപ്പാദന വിപ്ലവത്തിന് പ്രേരണ നൽകും. 1978 നും 1984 നും ഇടയിൽ ചൈനയിൽ കർഷകരുടെ യഥാർത്ഥ വരുമാനം വെറും 6 വർഷം കൊണ്ട് ഇരട്ടിയായപ്പോൾ സമാനമായ പ്രക്രിയയാണ് നടന്നത്. ഇത് ഇന്ത്യയിലും നടപ്പാക്കാനാകും” സർവ്വേ കൂട്ടിച്ചേർത്തു.
Read More
- സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന്, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്ന് മോദി
- ഫോൺ പേ ബഹിഷ്കരണ ക്യാംപെയിൻ; മാപ്പുപറഞ്ഞ് സിഇഒ
- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us