/indian-express-malayalam/media/media_files/CKTcTDa1jhcUDBDdGZVi.jpg)
അനുരകുമാര ദിസനായകെ (ഫൊട്ടോ-എക്‌സ്)
ന്യൂഡൽഹി: ശ്രീലങ്കയിൽ ചരിത്രം തിരുത്തി, ഇടതുപക്ഷം അധികാരത്തേക്കെറുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് അനുര കുമാര ദിസനായകെ എന്ന് ഒരൊറ്റപേരിലാണ്. ലങ്കൻ രാഷ്ട്രീയത്തിൽ പുതുചരിത്രം എഴുതി അനുര ദിസനായകെയും അദ്ദേഹം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുന(ജെവിപി)യും മുന്നേറുമ്പോൾ ഇല്ലാതാകുന്നത് ഇന്നോളം ലങ്കയിൽ നിലനിന്നിരുന്ന സാമ്പ്രദായിക പാർട്ടികളുടെ മേൽക്കോയ്മയാണ്.
വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ 39.5ശതമാനം വോട്ടുകൾ നേടിയ ദിസനായകെ രണ്ടാം റൗണ്ടിലും കൃത്യമായ മുന്നേറ്റം കാട്ടിയാണ് ശ്രീലങ്കയുടെ പ്രസിഡന്റ് പദവി ഉറപ്പിക്കുന്നത്. സായുധ സമരങ്ങളുടെ ഭുതകാലം അവകാശപ്പെടാനുള്ള ഒരു പാർട്ടിയെ ജനാധിപത്യത്തിന്റെ പരിവർത്തന പാതയിലേക്ക് നയിച്ച്, ഒടുവിൽ ആ പാർട്ടിയെ അധികാരത്തിലെത്തിക്കുമ്പോൾ ദിസനായകയ്ക്ക് മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്.
ആരാണ് അനുര ദിസനായകെ
1968 നവംബർ 24 ന് ഗലേവേല എന്ന് ചെറുഗ്രാമത്തിലാണ് ദിസനായകെയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൊളംബോ കെലാനിയ സർവ്വകലാശാലയിൽ നിന്ന് അഗ്രികൾച്ചർ സയൻസിൽ ബിരുദം നേടി. താൻ പഠിച്ച ഗ്രാമത്തിലെ സ്‌കൂളിൽ നിന്നും ആദ്യമായി സർവ്വകലാശാലയിൽ പ്രവേശനം നേടിയത് ദിസനായകെയാണ്. കോളേജ് പഠനക്കാലത്ത് ഇടതുപക്ഷ ആശയങ്ങൾ സ്വാധീനിച്ചതോടെ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
1997-ൽ, ജെവിപിയുടെ യുവജന വിഭാഗമായ സോഷ്യലിസ്റ്റ് യൂത്ത് ഓർഗനൈസേഷന്റെ ദേശീയ സംഘാടകനായി നിയമിതനായതോടെയാണ് ദിസനായകെ ദേശീയ രാഷ്ട്രീയത്തിലേക്ക് തന്റെ ആദ്യ സുപ്രധാന ചുവടുവെപ്പുകൾ നടത്തിയത്. 1970 കളിലും 1980 കളിലും അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ പാരമ്പര്യമുള്ള ജെവിപി, ആ സംഘർഷങ്ങളുടെ മുറിവുകളിൽ നിന്ന് കരകയറുന്നതിനിടയിലാണ് അനുര ദിനസായകെ നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. 1998-ൽ, ജെവിപി കേന്ദ്രകമ്മിറ്റിയിലും പിന്നീട് ഉന്നതാധികാര സമിതിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1998 ലെ സെൻട്രൽ പ്രൊവിൻസ് കൗൺസിൽ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. പരാജയപ്പെട്ടെങ്കിലും ജനസ്വീകാര്യത നേടുന്നതിൽ അദ്ദേഹം വിജയിച്ചു. രണ്ട് വർഷത്തിനുള്ളിൽ പാർലമെന്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ, ശ്രീലങ്ക ഫ്രീഡം പാർട്ടി നേതൃത്വം നൽകിയ കുട്ടുകക്ഷി മന്ത്രിസഭയിൽ കൃഷി-ജലസേചന വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കാർഷിക പരിഷ്‌കാരങ്ങളും ഗ്രാമങ്ങളിൽ നടത്തിയ സംവാദങ്ങളും മികച്ച ഭരണാധികാരി എന്ന് ഖ്യാതി അദ്ദേഹത്തിന് നേടികൊടുത്തു.
2008-ൽ ജെവിപി പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് തത്വങ്ങളെ പ്രായോഗിക പരിഷ്‌കരണവാദവുമായി അദ്ദേഹം സംയോജിപ്പിച്ചു. ഇത് യുവാക്കൾക്കിടയിൽ ജെവിപി എന്ന് പാർട്ടിയ്ക്ക് ആഴത്തിൽ വേരുറപ്പിക്കുന്നതിന് സഹായകരമായി.
നേതൃത്വത്തിലേക്ക്
2014 ജനുവരിയിൽ, സോമവൻസ അമരസിംഗയെ മാറ്റി, ദിസനായകെ ജെവിപി നേതൃത്വത്തിലേക്ക് ഉയർന്നു. ഈ പരിവർത്തനം പാർട്ടിക്കുള്ളിൽ ഒരു തലമുറമാറ്റം അടയാളപ്പെടുത്തി. ദിസനായകെയുടെ നേതൃത്വം ജെവിപിയുടെ വോട്ടർ അടിത്തറയിൽ കുതിച്ചുചാട്ടത്തിന് കാരണമായി, പ്രത്യേകിച്ച് രാഷ്ട്രീയ ഉന്നതരിൽ നിരാശരായ ശ്രീലങ്കൻ യുവാക്കൾക്കിടയിൽ.
2015ലെ പൊതുതെരഞ്ഞെടുപ്പിൽ കൊളംബോ ജില്ലയിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും പിന്നീട് പാർലമെന്റിൽ പ്രതിപക്ഷ ചീഫ് വിപ്പായി പ്രവർത്തിക്കുകയും ചെയ്തു. ഭരണകക്ഷിയുടെ അഴിമതിയും കെടുകാര്യസ്ഥതയും കൃത്യമായി വരച്ചുകാട്ടുന്നതിന് ഇക്കാലയളവിൽ അനുര ദിസനായകെയ്ക്ക് ഇക്കാലയളവിൽ സാധിച്ചു.
2019-ൽ പാകി 2024-ൽ കൊയ്തു
2019-ഓടെ, ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി ദിസനായകെ ഉയർന്നു, പുതുതായി രൂപീകരിച്ച നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി.അന്ന് അദ്ദേഹത്തിന് ലഭിച്ചത് വെറും 3.16 ശതമാനം വോട്ടുകളാണെങ്കിലും, 2019 ലെ പ്രചാരണമാണ് 2024 ലെ തിരഞ്ഞെടുപ്പിന് അടിത്തറ പാകിയത്, അവിടെ സാമ്പത്തിക തകർച്ചയും വ്യാപകമായ അസംതൃപ്തിയും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതി എന്നെന്നേക്കുമായി മാറ്റിമറിച്ചു.
ഗോതബായ രാജപക്സെ ഭരണകൂടത്തെ അട്ടിമറിച്ച 2022 ലെ പ്രതിഷേധം ജെവിപിയെയും ദിസനായകെയെയും ദേശീയ ബോധത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, കുടുംബാധിപത്യ ഭരണത്തിൽ മടുത്ത വോട്ടർമാരുമായി ദിസനായകെയുടെ പരിഷ്‌കരണ വേദി പ്രതിധ്വനിച്ചു.
സ്ത്രീശാക്തീകരണത്തിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ജെവിപിയെ ഒരു വിശാലസഖ്യത്തിലേക്ക് ദിസനായകെ പുനർനാമകരണം ചെയ്തത്, അദ്ദേഹത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുത്ത പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. ഒരുമാറ്റത്തിനായി ജനം ദിസനായകെയ്ക്ക് പിന്നിൽ അണിനിരന്നു, അധികാരത്തിലേക്ക് ആനയിച്ചു. ജനങ്ങളുടെ ആ വിശ്വാസം നിലനിർത്തുക എന്നതാണ് 55-കാരനായി അനിര ദിസനായയ്ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി.
Read More
- ബലാംത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ പ്രധാനധ്യാപകൻ കഴുത്തുഞെരിച്ചു കൊന്നു
- സിനിമകളിൽ വിലക്കേർപ്പെടുത്തി; ഹെയർസ്റ്റെലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
- ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ഇന്ത്യൻ വംശജന് ബന്ധം, ആരാണ് റിൻസൺ ജോസ്?
- പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോട് അതിക്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.