/indian-express-malayalam/media/media_files/XGLzRONRmwoXmGVtk1M1.jpg)
കൻവാർ യാത്രികർ (എക്സ്പ്രസ് ഫയൽ ചിത്രം)
ഡൽഹി: കൻവാർ യാത്രാ പാതയിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവുകൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇരു സർക്കാരുകളുടേയും നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് നിരേധിച്ച കോടതി ഭക്ഷണശാലകളിൽ ഏത് തരത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത് എന്നത് പ്രദർശിപ്പിക്കണമെന്ന് വ്യകതമാക്കി.
സംസ്ഥാന സർക്കാരുകളുടെ ഉത്തരവിനെതിരെ എൻജിഒ അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) ഉൾപ്പെടെ യുപി, ഉത്തരാഖണ്ഡ് നടപടികളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കഴിഞ്ഞയാഴ്ചയാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും സർക്കാരുകൾ ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ തന്നെയുണ്ടായെങ്കിലും ഉത്തരവിൽ നിന്നും പിന്നോട്ട് പോകാൻ രണ്ട് സർക്കാരുകളും തയ്യാറായിരുന്നില്ല.
“യാത്രാ പാതയിൽ ഹോട്ടലുകളിൽ കൻവാരിയർക്ക് വിളമ്പുന്നത് ഏത് തരത്തിലുള്ള ഭക്ഷണമാണെന്ന് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടാം, എന്നാൽ ഉടമകളുടെയോ ജീവനക്കാരുടെയോ പേരുകൾ / ഐഡന്റിറ്റികൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്" ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കും യാത്രാ റൂട്ടിലുള്ളവർക്കും നോട്ടീസ് അയച്ചുകൊണ്ട് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി ഈ നീക്കത്തിന് പിന്നിൽ യുക്തിസഹമായ ബന്ധമില്ലെന്ന് വാദിച്ചു. "ജീവനക്കാരുടെയും ഉടമസ്ഥരുടെയും പേരുകൾ നൽകുന്നത് ഒരു ലക്ഷ്യവും നിറവേറ്റുന്നില്ല." ഉത്തരവ് നടപ്പാക്കാൻ പോലീസ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്നും സ്വിംഗി വാദിച്ചു. നിർദ്ദേശത്തിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ രാഷ്ട്രീയ നിരൂപകൻ അപൂർവാനന്ദും ആക്ടിവിസ്റ്റ് ആകർ പട്ടേലും സമർപ്പിച്ച ഹർജിയിലും, ടിഎംസി എംപി മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജിയിലും ഉത്തർപ്രദേശ് സർക്കാർ മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസുകാരെ ലക്ഷ്യമിടുന്നുവെന്നും ആരോപിച്ചു. സർക്കാർ നിർദ്ദേശങ്ങൾ ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലുള്ള വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇതിൽ ഒരു 'നിയമപരമായ ഉദ്ദേശ്യം' നിറവേറ്റുന്നതായി കാണാൻ കഴിയില്ലെന്നും ഹർജികളിൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.