/indian-express-malayalam/media/media_files/FUnh6FfCm9h834XBqlaw.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കൊൽക്കത്ത: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ കൂട്ട രാജി. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുതിർന്ന ഡോക്ടർമാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു രാജി സമർപ്പിച്ചത്.
ആശുപത്രിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ചൊവ്വാഴ്ച മുതൽ ആറു ജൂനിയർ ഡോക്ടർ അനിശ്ചിതകാല നിരാഹാര സമരം നടത്തി വരികയാണ്. ഇവരുടെ ആരോഗ്യനില വഷളാകുകയാണെന്നും രാജിക്കത്തിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായും അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നവരുമായും സർക്കാർ ഉടൻ അനുരഞ്ജനത്തിലാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. 47 പേർ ഒപ്പിട്ട രാജി കത്താണ് സമർപ്പിച്ചിരിക്കുന്നത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വ്യക്തിഗത രാജിയിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. മറ്റു ആശുപത്രികളിലെ ഡോക്ടർമാരും കൂട്ട രാജിക്കു തയ്യാറെടുക്കുകയാണെന്ന് ജൂനിയർ ഡോക്ടർ സയൻ മണ്ഡൽ പറഞ്ഞു.
ആഗസ്റ്റ് 9ന് ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ടതിനു ശേഷം ആർജി കർ ആശുപത്രിയിൽ പ്രതിഷേധം തുടരുകയാണ്. പശ്ചിമ ബംഗാളിൽ ഉടനീളമുള്ള ഡോക്ടർമാർ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്.
അതേസമയം, സിബിഐ ഇന്നു സീൽദയിലെ പ്രത്യേക കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കും. ഒന്നാം പ്രതി സഞ്ജയ് റോയ്ക്കെതിരെ ബലാത്സംഗ- കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അതേസമയം, കൂട്ടബലാത്സംഗത്തെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. കേസിലെ ഏക പ്രതി സഞ്ജയ് റോയ് ആണെന്നും, കുറ്റകൃത്യം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും, കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.