/indian-express-malayalam/media/media_files/2025/05/02/YO27W1cdKsOamoK0tYui.jpg)
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം; അമേരിക്ക
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്ക. പ്രതിരോധ മന്ത്രി രാജ്‌നാഥ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി നടത്തിയ ആശയവിനിമയത്തിലാണ് അമേരിക്ക തങ്ങളുടെ നിലപാട് വീണ്ടും ആവർത്തിച്ചത്.പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ രാജ്നാഥ് സിങ് എക്സിൽ പങ്കുവെച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരപരാധികളായ സാധാരണക്കാരുടെ ദാരുണമായ നഷ്ടത്തിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്ന് രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. ഇന്ത്യയുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും സെക്രട്ടറി ഹെഗ്‌സെത്ത് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന ചരിത്രമാണ് പാക്കിസ്ഥാനുള്ളതെന്ന് സംഭാഷണത്തിനിടെ യുഎസ് പ്രതിരോധ സെക്രട്ടറിയോട് രാജ്നാഥ് സിങ് പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട ഇത്തരം ഹീനമായ പ്രവൃത്തികളെ ആഗോള സമൂഹം വ്യക്തമായും സംശയരഹിതമായും അപലപിക്കുകയും ചർച്ച ചെയ്യേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുവാൻ പാക്കിസ്ഥാൻ തയ്യാറാവണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള ആശയവിനിമയത്തിൽ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം. അതിർത്തിയിലെ സംഘർഷം ലഘുകരിക്കണം. ഇതിനായി ഇന്ത്യയുമായി സഹകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും ഷെഹബാസ് ഷെരീഫിനോട് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. നേരത്തെ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പമുണ്ടാകുമെന്ന് മാർക്കോ റൂബിയോയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും വേട്ടയാടുമെന്നും ആരെയും വെറുതെ വിടില്ലെന്നും അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു.'ഭീകരരോട് മോദി സർക്കാർ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നത്. ഇത്തരമൊരു ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തി രക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇത് നരേന്ദ്ര മോദി സർക്കാരാണ്. ഞങ്ങൾ ആരെയും വെറുതെ വിടില്ല,' അമിത് ഷാ പറഞ്ഞു.
Read More
- നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്, തിരിച്ചടിച്ച് സുരക്ഷാസേന
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
- Jammu Kashmir Terror Attack: കശ്മീരിന്റെ ടൂറിസം പ്രതീക്ഷകൾ തകർത്ത പഹൽഗാം ഭീകരാക്രമണം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.