/indian-express-malayalam/media/media_files/2PBOfvLtlB82fuawYo8F.jpg)
എക്സ്പ്രസ് ഫൊട്ടോ: പാർത്ഥ പോൾ
കൊൽക്കത്ത: യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്, ചൊവ്വാഴ്ച നടന്ന ‘നബന്ന അഭിജൻ’ റാലിക്കിടെ ഹൗറയിലും കൊൽക്കത്തയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.
പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘടനയായ പശ്ചിം ബംഗ ഛത്ര സമാജിന്റെ നേതൃത്വത്തിലാണ് നബന്ന അഭിജൻ സംഘടിപ്പിച്ചത്.
/indian-express-malayalam/media/post_attachments/b95b2c6b-940.png)
അക്രമത്തിൽ പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. പ്രതിഷേധം നടത്തിയ നിരവധി പേരെ പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തെ 'നിയമവിരുദ്ധം' എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. റാലിക്ക് മുന്നോടിയായി പ്രദേശത്ത് ബാരിക്കേഡുകൾ ഉൾപ്പെടെ സ്ഥാപിച്ചാണ് പൊലീസ് പ്രതിഷേധത്തെ തടയാൻ ശ്രമിച്ചത്.
നബന്നയിലേക്കുള്ള പ്രധാന വഴികളിൽ വലിയ ചരക്ക് കണ്ടെയ്‌നർ ഉൾപ്പെടെ സ്ഥാപിച്ച് പൊലീസ് പ്രവേശനം തടഞ്ഞിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും സായുധ ധാരികളായ സുരക്ഷ ഉദ്യോഗസ്ഥരും സമരത്തെ ചെറുക്കാൻ പൊലീസിനൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക്, ഹൗറയിലെയും കൊൽക്കത്തയിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് ദേശീയ പതാക വീശി സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളികളുമായാണ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടന്നത്.
ഹൗറയിൽ ഉച്ചയോടെ പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തു. ഇതിന് പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കികളും പ്രയോഗിക്കുകയായിരുന്നു. തുടർന്ന് നൂറുകണക്കിന് പ്രതിഷേധക്കാർ സാന്ത്രാഗച്ചി റെയിൽവേ സ്റ്റേഷനിലെത്തി പൊലീസിന് നേരെ കല്ലെറിഞ്ഞു. കോന എക്‌സ്പ്രസ് വേയിലും ഹൗറയിലെ ഫോർഷോർ റോഡിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഹൗറ പാലത്തിന് സമീപം കല്ലേറുണ്ടായി.
/indian-express-malayalam/media/post_attachments/d45de4a7-818.png)
സമാധാനപരമായി പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ ബംഗാൾ നിശ്ചലമാക്കുമെന്നും അദ്ദോഹം പറഞ്ഞു.
Read More
- അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്
- മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം
- വിവാഹത്തെക്കുറിച്ച് പ്ലാനൊന്നുമില്ല, പക്ഷേ സംഭവിച്ചാൽ... രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ
- മമതയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്, സുരക്ഷാവലയത്തിൽ കൊൽക്കത്ത
- ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായി സോറന് ബിജെപിയില്‍ ചേരും, അമിത് ഷായെ കണ്ടു
- 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ;' കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി
- ഇൻഡിഗോ വിമാനത്തിൽനിന്നും നഷ്ടമായത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.