/indian-express-malayalam/media/media_files/2025/05/10/GG72bmTlGM2zR8uuktKq.jpg)
വിമാനത്താവളങ്ങളിൽ കർശന സുരക്ഷ
india Tightens Air Security: ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ഒൻപത് മണിവരെ ഡൽഹി വിമാനത്താവളത്തിലേക്ക് എത്തിചേരേണ്ട് 63 ആഭ്യന്തര വിമാനസർവ്വീസുകളും പുറപ്പടേണ്ട 66 സർവീസുകളും റദ്ദാക്കി. നാല് അന്താരാഷ്ട്ര ആഗമന സർവീസുകളും അഞ്ച് അന്താരാഷ്ട്ര പുറപ്പെടൽ സർവീസുകളും റദ്ദാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും വ്യോമാതിർത്തികളിലെ പ്രതികൂല സാഹചര്യങ്ങളും സുരക്ഷാനടപടികളും മുൻനിർത്തിയാണ് സർവ്വീസുകൾ റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വരും ദിവസങ്ങളിലും വിമാനങ്ങൾ റദ്ദാക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ നേരത്തെ എത്തണം
വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കർശനമാക്കിയ സാഹചര്യൽ യാത്രക്കാർക്ക് സുഗമമായ ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവ ഉറപ്പാക്കാനാണ് ഈ നിർദേശമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.
എയർഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളാണ് യാതക്കാർക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കർശനസുരക്ഷയാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിമാനത്താവളങ്ങളിലും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടിരുന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബാഗുകൾ ഒരു അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന.
വിമാനങ്ങളിലെ കാറ്ററിംഗ് സംവിധാനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളിലെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന സ്ഥാപനങ്ങൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പെരിഫറൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന പോലീസിനെയും സംസ്ഥാന പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങൾ അടച്ചു
സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ജോധ്പൂർ, ബിക്കാനീർ, ജയ്സാൽമീർ, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോദ്, ബുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
നിലവിൽ ശനിയാഴ്ച വരെ ഈ വിമാനത്താവളങ്ങൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശം.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഈ വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്.
Read More
- ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനിടെ പാക്കിസ്ഥാന് ഐ.എം.എഫിന്റെ 100 കോടിയുടെ വായ്പ
- പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400; കരുത്തുകാട്ടി ഇന്ത്യയുടെ സ്വന്തം ആകാശ്
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
- ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും പോകും; മുന്നറിയിപ്പുമായി ഇന്ത്യ
- പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ; കശ്മീർ മുതൽ രാജസ്ഥാൻ വരെ ബ്ലാക്ക്ഔട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.