/indian-express-malayalam/media/media_files/OO22QXChdJwsYBGhQcAz.jpg)
എക്സ്പ്രസ് ഫൊട്ടോ
ആഗോള തലത്തിലുണ്ടായ ടെക്ക് സ്ലോ ഡൗൺ ലോകമെമ്പാടുമുള്ള പ്രൊഫഷണൽ തൊഴിൽ സാധ്യതകളേയും വളരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ പ്രധാന സാങ്കേതിക പഠന സ്ഥാപനമായ മുംബൈ ഐ ഐ ടി ഈ കാലയളവിലും പ്ലേസ്മെന്റുകളുടെ കാര്യത്തിൽ വളരെ മികച്ച ട്രാക്ക് റെക്കോർഡാണ് നിലനിർത്തിയിരിക്കുന്നത്. ഐ ഐ ടി യിൽ നിന്നും പ്ലെയ്‌സ്‌മെന്റുകളുടെ ആദ്യ ഘട്ടത്തിൽ നൽകിയ മൊത്തം 1,340 ഓഫറുകളിൽ, ഒരു കോടിക്ക് മുകളിലുള്ള ശമ്പള പാക്കേജുകൾ ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 85 ആണ്. കഴിഞ്ഞ വർഷം ഇത് 25 ആയിരുന്നു എന്നത് തന്നെ ഐ ഐ ടിയുടെ ഈ പ്ലെയ്സ്മെന്റ് സീസണിലെ വളർച്ച വ്യക്തമാക്കുന്നതാണ്.
ശരാശരി ശമ്പള പാക്കേജ് കഴിഞ്ഞ വർഷം 23.26 ലക്ഷം രൂപയായിരുന്നെങ്കിൽ ഈ വർഷം അത് 24.02 ലക്ഷം രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം 388 കമ്പനികളാണ് ഐ ഐ ടിയുമായി സഹകരിച്ചുകൊണ്ട് 1,340 പ്ലെയ്സ്മെന്റ് ഓഫറുകൾ നൽകിയത്. കഴിഞ്ഞ വർഷം, പ്ലേസ്‌മെന്റ് സീസണിന്റെ ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത 293 കമ്പനികൾ മാത്രം മൊത്തം 1,348 ഓഫറുകൾ നൽകിയിരുന്നു. ഈ വർഷം വന്ന ഓാഫറുകളിൽ 63 എണ്ണം അന്താരാഷ്ട്ര ഓഫറുകളാണ് എന്നുള്ളതും ഐ ഐ ടി യുടെ ഗ്രാഫ് ഉയർത്തുന്നു. അന്താരാഷ്ട്ര ഓഫറുകളിൽ ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ, നെതർലാൻഡ്‌സ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ജോബ് ലൊക്കേഷനുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പ്രതിവർഷം 29 ലക്ഷം ഹോങ്കോംഗ് ഡോളർ ടേൺ ഓവറുള്ള ഒരു അന്താരാഷ്ട്ര കമ്പനിയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ഓഫർ നൽകിയതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറായിട്ടില്ല.
തൊഴിൽ മേഖലകളിലെ ആശങ്കകൾ കണക്കിലെടുത്ത്, കൂടുതൽ കമ്പനികളമായി സഹകരിച്ച് ഏതാണ്ട് സമാനമായ ഓഫറുകൾ ഉറപ്പാക്കാൻ പ്ലേസ്‌മെന്റ് ഓഫീസ് വളരെയധികം പരിശ്രമിച്ചുണ്ടെന്ന് ഐ ഐ ടി അധികൃതർ വ്യക്തമാക്കി. കൂടുതൽ കമ്പനികളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ വർഷം 2,000-ത്തിലധികം വിദ്യാർത്ഥികൾ പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവരിൽ 60 ശതമാനം പേർ ഇതിനകം ആദ്യ ഘട്ടത്തിൽ തന്നെ ജോലി നേടിക്കഴിഞ്ഞെന്നും രണ്ടാം ഘട്ട നിയമനം ജനുവരിയിലായിരിക്കും നടക്കുകയെന്നും അധികൃതർ പറഞ്ഞു.
ഈ വർഷം, ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ, 297 പ്രീ-പ്ലേസ്‌മെന്റ് ഓഫറുകളിൽ മൊത്തം 258 എണ്ണം വിദ്യാർത്ഥികൾ സ്വീകരിച്ചുതായാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളിൽ PPO സ്വീകാര്യത വളരെയധികം ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ, 300 പിപിഒകളിൽ 194 എണ്ണം മാത്രമാ യിരുന്നു വിദ്യാർത്ഥികൾ സ്വീകരിച്ചത്.
എൻജിനീയറിങ് & ടെക്‌നോളജി, ഐടി/സോഫ്റ്റ്‌വെയർ, ഫിനാൻസ്/ബാങ്കിംഗ്/ഫിൻടെക്, മാനേജ്‌മെന്റ് കൺസൾട്ടിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, റിസർച്ച് & ഡെവലപ്‌മെന്റ് ആൻഡ് ഡിസൈൻ എന്നിവയാണ് ഏറ്റവും കൂടുതൽ ജോബ് ഓഫറുകൾ നൽകിയിരിക്കുന്ന മേഖലകൾ. ആക്‌സെഞ്ചർ, എയർബസ്, എയർ ഇന്ത്യ, ആപ്പിൾ, ആർതർ ഡി ലിറ്റിൽ, ബജാജ്, ബാർക്ലേയ്‌സ്, കോഹെസിറ്റി, ഡാവിഞ്ചി, ഡിഎച്ച്‌എൽ, ഫുള്ളർട്ടൺ, ഫ്യൂച്ചർ ഫസ്റ്റ്, ജിഇ-ഐടിസി, ഗ്ലോബൽ എനർജി എൻവയോൺ, ഗൂഗിൾ, ഹോണ്ട ആർ ആൻഡ് ഡി, ഐസിഐസിഐ-ലോംബാർഡ്, ഐഡിയഫോർജ്, ഐഎംസി ട്രേഡിംഗ്, ഇന്റൽ, ജാഗ്വാർ ലാൻഡ് റോവർ, ജെപി മോർഗൻ ചേസ്, ജെഎസ്ഡബ്ല്യു തുടങ്ങിയവരാണ് ഈ സീസണിൽ ക്യാമ്പസിലെത്തിയ മുൻനിര റിക്രൂട്ടർമാരിൽ ചിലർ.
Read More
- 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.