/indian-express-malayalam/media/media_files/2025/01/03/KFmEQMaOAmGsxjjoZ0Fh.jpg)
സഞ്ചാരികൾ ഗോവയെ കൈവിട്ടോ...?
ഗോവയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ കുത്തനെ ഇടിവ്. മുൻപ് എങ്ങും ഇല്ലാത്ത രീതിയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇക്കുറി ഉണ്ടായത്. പല ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ബീച്ചുകൾ ആളൊഴിഞ്ഞ നിലയിലുമാണ്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഗോവയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ, ടൂറിസം മാത്രം വരുമാനമായുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/01/03/IV1lUcPsactwd9ybR1Rb.jpg)
ക്രിസ്മസ് - പുതുവത്സര സീസണിലാണ് ഏറ്റവുമധികം ആളുകൾ ഗോവ സന്ദർശിക്കുന്നത്. വിനോദസഞ്ചാരികളെ മുന്നിൽ കണ്ട് ഗോവൻ വിപണിയും സജീവമാകുന്ന സമയമാണിത്. എന്നാൽ ഇക്കുറി വൻ നഷ്ടമാണ് ഉണ്ടായതെന്ന് ഗോവ ഷാക്ക് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ക്രൂസ് കാർഡോസോ പറഞ്ഞു. "മുമ്പ് ക്രിസ്മസ് വളരെ തിരക്കുള്ള സമയമായിരുന്നു. കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഇക്കുറി സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു"- ക്രൂസ് കാർഡോസോ പറയുന്നു.
കാരണങ്ങൾ പലത്
റഷ്യയിൽ നിന്നുള്ള സഞ്ചാരികളാണ് അടുത്തിടയായി റഷ്യയിൽ കുടുതലായി എത്തുന്ന വിദേശ സഞ്ചാരികൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തീരദേശ സംസ്ഥാനത്തെ വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ റഷ്യക്കാർ ഒന്നാമതാണ്. 2018 ൽ ഏകദേശം 300,000 റഷ്യക്കാർ എത്തി, അവരിൽ ഭൂരിഭാഗവും ഒക്ടോബർ മുതൽ മാർച്ച് വരെയുളള കാലത്താണ് എത്തിയത്. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം അവിടെ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. റഷ്യയിൽ നിന്ന് നാമമാത്ര സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ ഗോവ സന്ദർശിക്കുന്നത്.
വിദേശ വിനോദസഞ്ചാരികൾ ഗോവയെക്കാൾ ശ്രീലങ്ക, തായ്‌ലെൻഡ്, വിയ്റ്റനാം തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ താത്പര്യം കാണിക്കുന്നതും പ്രതിസന്ധി സ്രഷ്ടിക്കുന്നു. വിദേശത്ത് നിന്നുള്ള സഞ്ചാരികൾ വന്നെങ്കിൽ മാത്രമേ ഗോവയിലെ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുവെന്ന് ഗോവയിൽ ചെറുകിട ഹോട്ടൽ ബിസിനസ്സ് നടത്തുന്ന ശ്രീധർ പറയുന്നു. വിസാ ചട്ടങ്ങളിൽ വിയ്റ്റനാം, തായ്‌ലെൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇളവുവരുത്തിയതോടെയാണ് കുടുതൽ സഞ്ചാരികൾ അവിടേക്ക് പോകുന്നത്.
/indian-express-malayalam/media/media_files/2025/01/03/Mww8dRBWOLDbWRuApJ3n.jpg)
"ആഭ്യന്തര സഞ്ചാരികൾ ചിലപ്പോൾ രണ്ട് ദിവസത്തിൽ കുടുതൽ ചെലവഴിക്കില്ല. മറിച്ച്, വിദേശ സഞ്ചാരികൾ ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം ഗോവയിൽ ചെലവഴിക്കുന്നു. അവർ എല്ലാ ബീച്ചുകളിലും സന്ദർശിക്കും. ബീച്ചുകളിൽ സഞ്ചാരികൾക്ക് വേണ്ടിയുള്ള കുടിലുകളിൽ താമസിക്കും. വരുമാനം വർധിക്കും. എന്നാൽ ആഭ്യന്തര സഞ്ചാരികൾ ഇത്തരത്തിൽ സമയം ചെലവഴിക്കുന്നില്ല"- ശ്രീധർ ചൂണ്ടിക്കാട്ടി.
കോവിഡാനന്തരം ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഗോവയിലെ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഇത് ഗണ്യമായി കുറഞ്ഞെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാജപ്രചാരണമെന്ന് സംസ്ഥാന സർക്കാർ
ഗോവയിലേക്ക് സഞ്ചാരികൾ വരുന്നില്ലെന്ന് വാദങ്ങൾ നിഷേധിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കണമെന്ന് മുൻവിധിയോടെ ചില വ്‌ളോഗർമാർ നടത്തുന്ന കുപ്രചാരണമാണിതെന്നാണ് സർക്കാർ പറയുന്ന്ത്. തീരദേശ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ തകർക്കാനുള്ള നീക്കമാണിതെന്ന് ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടേ പറഞ്ഞു.
"ചിലർ ബോധപൂർവ്വം ഗോവയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. പലരിൽ നിന്നും പണം വാങ്ങിയാണ് ഇത്തരം ആളുകൾ പ്രവർത്തിക്കുന്നത. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട സീസണാണ് ഇത്തവണ ഉണ്ടായത്. നിലവിൽ സംസ്ഥാനത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒരു മുറി പോലും ഒഴിവില്ല. ചെറുകിട ഹോട്ടലുകളിൽ 65 ശതമാനത്തിന് മുകളിൽ മുറികളിൽ താമസക്കാരുണ്ട്. ഗോവയിലേക്ക് സഞ്ചാരികൾ വരുന്നില്ലെന്നുള്ള പ്രചാരണം ചിലർ അഴിച്ചുവിടുന്നത് ബോധപൂർവ്വമാണ്"- മന്ത്രി രോഹൻ ഖൗണ്ടേ പറഞ്ഞു.
ഗോവയിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നുവെന്ന്് കാട്ടി നാല് മാസം മുൻപ് രാമാനുജ് മുഖർജിയെന്ന് വ്യക്തി എക്‌സിൽ കുറിപ്പിട്ടിരുന്നു. 2019 മുതൽ 2023 വരെയുള്ള കണക്കുകൾ സഹിതമാണ് രാമാനുജ് എക്സിൽ കുറിപ്പിട്ടത്. വിദേശ സഞ്ചാരികൾ ഗോവയെ ഉപേക്ഷിച്ചുവെന്നും റഷ്യയിൽനിന്നും യു.കെയിൽനിന്നുമുള്ള സഞ്ചാരികൾ ശ്രീലങ്കയെ തിരഞ്ഞെടുക്കുന്നുവെന്നുമായിരുന്നു രാമാനുജ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ഗോവ ടൂറിസം വകുപ്പ്ഡപ്യൂട്ടി ഡയറക്ടറുടെ പരാതിയിൽ രാമാനുജിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Read More
- നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
- ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി കുറഞ്ഞവരിൽ പിണറായി വിജയനും
- കന്യാകുമാരിയിലേക്കാണോ യാത്ര? ഗ്ലാസ് ബ്രിഡ്ജ് കാണാതെ മടങ്ങരുത്
- ആൾക്കൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി 10 മരണം; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് മേയർ
- പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.