/indian-express-malayalam/media/media_files/mvl0WnxlLtqBx4gKREeU.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം ലഭിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ച പാർട്ടി പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.45 ഓടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വൻ ജനക്കൂട്ടം തടിച്ചുകൂടുകയും, പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
'പൊലീസ് എത്തിയപ്പോൾ പടക്കം പൊട്ടിച്ചവർ ഒടി രക്ഷപെട്ടു. ആരാണ് പടക്കം പൊട്ടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഇതു സമീപവാസികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിന് അപകടകരമാണ്,' എഫ്ഐആറിൽ പറയുന്നു. ബിഎൻഎസ് സെക്ഷൻ 223 (ബി) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തലസ്ഥാനത്തെ ശീതകാല മലിനീകരണം തടയുന്നതിനായി, സെപ്റ്റംബർ 1 മുതൽ അടുത്ത വർഷം ജനുവരി 1 വരെ ഏതെങ്കിലും തരത്തിലുള്ള പടക്കങ്ങളുടെ ഉപയോഗവും വിൽപ്പനയും നിർമ്മാണവും ഡൽഹി സർക്കാർ നിരോധിച്ചിരുന്നു. ശൈത്യകാലത്ത് ഡൽഹിയിലെ മലിനീകരണം നേരിടാൻ പ്രവർത്തന പദ്ധതി പുറത്തിറക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നിരോധനം വന്നത്.
അതേസമയം, മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ചയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. അഞ്ചര മാസത്തിനുശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.
അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കി. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ജൂലൈ 12 ന് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.
Read More
- ജമ്മുകശ്മീരിൽ തീവ്രവാദത്തിന്റെ അന്ത്യനാളുകൾ:നരേന്ദ്ര മോദി
- മുഖ്യമന്ത്രിയായല്ല, മൂത്ത സഹോദരിയയി; പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മമത
- താനൂർ കസ്റ്റഡി മരണം;സിബിഐയ്ക്ക് വീണ്ടും പരാതി നൽകി കുടുംബം
- കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് ഇ.പി.ജയരാജൻ, സാധാരണ കൂടിക്കാഴ്ചയെന്ന് മറുപടി
- ഓണവിപണി; മിൽമ എത്തിക്കുന്നത് 1.25 കോടി ലിറ്റർ പാൽ
- ഉത്രാടപാച്ചിലിൽകേരളം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
- ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരെ നേരിൽ കാണാൻ പ്രത്യേക അന്വേഷണ സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.