/indian-express-malayalam/media/media_files/kOaoWHfu4T9akZpXjWCD.jpg)
ഇ.പി.ജയരാജൻ
ന്യൂഡൽഹി: കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തി. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നുവല്ലോയെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ലെന്നും രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യാമെന്നും ജയരാജൻ വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ടെന്നും തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയശേഷം പാർട്ടി നേതാക്കളുമായി അകൽച്ചയിലായിരുന്നു ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽനിന്നും ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽനിന്നും ഇ.പി വിട്ടുനിന്നിരുന്നു.
തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ നടത്തിയ കുടിക്കാഴ്ചയെ തുടർന്നാണ് പാർട്ടി നടപടിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.