/indian-express-malayalam/media/media_files/2025/04/27/xFk5tfxNneNNJovfEs5C.jpg)
പാക്കിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ
india Pakistan News Updates: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ഭീകരവാദവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധം വിവിധ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തുറന്നുകാട്ടാൻ സർവ്വകക്ഷി സംഘങ്ങളെ വിവിധ രാഷ്ട്രങ്ങളിലേക്ക് അയ്ക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ എം.പി.മാരെ സർക്കാർ സമീപിച്ചുകഴിഞ്ഞു.
പഹൽഗാം ഭീകരാക്രമണം ഇന്ത്യയെ എങ്ങനെ ബാധിച്ചു, സംഭവത്തിലെ പാക്കിസ്ഥാന്റെ പങ്ക് എന്നിവ ഈ സംഘങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂരിലേക്ക് ഇന്ത്യയെ നയിക്കാനുള്ള കാരണവും വ്യക്തമാക്കും.
ആദ്യഘട്ടത്തിൽ ഗൾഫ്, യുറോപ്യൻ രാജ്യങ്ങളിലേക്കാണ് പ്രതിനിധി സംഘത്തെ അയ്ക്കുന്നത്. ഇതിനുശേഷം മറ്റ് രാഷ്ട്രങ്ങളിലേക്കും പ്രതിനിധികളെ അയ്ക്കും. ഇന്ത്യയാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് സന്ദർശനം.
നേരത്തെ 1994-ലും 2008ലും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണം ഉണ്ടായപ്പോൾ സമാനരീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഇന്ത്യ ലോകരാഷ്ട്രങ്ങളിലേക്ക് അയ്ച്ചിരുന്നു. കോൺഗ്രസിൽ നിന്നുള്ള ശശി തരൂർ, സൽമാൻ ഖുർഷിദ്, എൻസിപിയുടെ സുപ്രിയ സുലെ, ടി.എം.സിയുടെ സുദീപ് ബന്ദോപാധ്യായ, എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഒവൈസി, ഡി.എം.കെ.യുടെ കനിമൊഴി, ബിജെപിയുടെ ബിജെ പാണ്ഡ തുടങ്ങിയവരെ ഇതിനോടകം ഇക്കാര്യത്തിനായി കേന്ദ്രസർക്കാർ സമീപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യങ്ങൾ ക്രോഡീകരിക്കുന്നത്.
അതേസമയം, ഇന്ത്യയ്ക്ക് നേരെയുള്ള പാക് പ്രകോപനങ്ങളെ അപലപിച്ച അഫ്ഗാൻ നിലപാടിന് നന്ദി പ്രകടിപ്പിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ ചർച്ചയിലാണ് അഫ്ഗാൻ നിലപാടിന് നന്ദി അറിയിച്ചത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയിരുന്നു. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധവിഷയങ്ങളിലുള്ള സഹകരണം വർധിപ്പിക്കുന്ന കാര്യത്തിലും ധാരണയായി.
2021 ഓഗസ്റ്റിൽ അഫ്്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ നയതന്ത്രനിലയിലുള്ള ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര നിലയിലുള്ള ചർച്ചകൾ തുടങ്ങുന്നത്. കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് 1999-ൽ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ആണ് അവസാനമായി താലിബാനുമായി നയതന്ത്ര ചർച്ചകൾ നടത്തിയ വിദേശകാര്യ മന്ത്രി. അതിനുശേഷം ഇപ്പോഴാണ് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യൻ വിദേശകാര്യ മന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
Read More
- വജ്രായുധം പ്രയോഗിച്ചു; പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
- സിന്ധു നദീജല കരാറിൽ നടപടി കടുപ്പിക്കും; സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
- കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.