/indian-express-malayalam/media/media_files/2025/06/17/zGFAZyLbiWcECEZE2u5s.jpg)
ക്യാപ്റ്റൻ സുമീത് സബർവാളിൻറെ മൃതദേഹത്തിൽ പിതാവ് പുഷ്‌കരാജ് സബർവാൾ അന്തിമോപചാരം അർപ്പിക്കുന്നു
Ahmedabad Plane Crash: മുംബൈ : അച്ഛനെ അത്രകണ്ട് സ്‌നേഹിച്ച ആ മകൻ ഇനിയില്ല. വിറായാർന്ന കൈകളാൽ തന്റെ മകന് അന്തിമോപചാരം അർപ്പിക്കാൻ ആ അച്ഛനെത്തിയത് കണ്ടുനിന്നവരെയെല്ലാം കണ്ണീരീലാഴ്ത്തി. അഹമ്മദാബാദിൽ എരിഞ്ഞമർന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ സംസ്‌കാരം നടത്തി.
പവായ് എരിയയിലെ ജൽ വായു വിഹാറിന്റെ ലോകത്ത് തനിക്കാശ്രയമായിരുന്ന മകന് അന്തിമോപചാരം അർപ്പിക്കാൻ 90 വയസ്സുള്ള പുഷ്‌കരാജ് സബർവാൾ എത്തിയപ്പോൾ ദുഖം തളംകെട്ടി നിൽക്കുന്ന ചുറ്റുപാടിൽ ചിലർ കരച്ചിലടക്കാൻ പാടുപെടുകയാണ്. ജരാനരകൾ ബാധിച്ച ആ വയോധികൻ തൻറെ വിറയാർന്ന കൈകളാൽ തന്റെ മകന്റെ മൃതദേഹത്തിലേക്ക് നോക്കി പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറഞ്ഞണിഞ്ഞു.
Also Read:ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു
വാർധക്യത്തിൽ മുഴുവൻ സമയവും പിതാവിനൊപ്പം ചെലവഴിക്കാനായി തൻറെ ജോലി രാജിവയ്ക്കാൻ തയാറെടുത്തിരിക്കുകയായിരുന്നു ക്യാപ്റ്റൻ സുമീത് സബർവാൾ. അച്ഛനെ പരിചരിക്കാൻ വിവാഹം പോലും വേണ്ടെന്നുവച്ച മകനാണ് ക്യാപ്റ്റൻ സുമീത് സബർവാൾ.
അച്ഛനുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു സുമീതെന്ന് പരിചയമുള്ളവർ പറയുന്നു. അന്നും വിമാനത്തിൽ കയറുന്നതിന് മുൻപ് സുമീത് അച്ഛനെ ഫോണിൽ വിളിച്ചു. ലണ്ടനിൽ ലാൻഡ് ചെയ്തതിന് ശേഷം വിളിക്കാമെന്നറിയിച്ചാണ് ഫോൺ കട്ടുചെയ്തത്. എന്നാൽ ആ വാക്ക് പാലിക്കാൻ സുമീതിനായില്ല. മകൻറെ വിളിയും കാത്തിരുന്ന പുഷ്‌കരാജിനെ തേടിയെത്തിയത് മകൻറെ മരണ വാർത്ത.
Also Read:അഹമ്മദാബാദ് വിമാന അപകടം; 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
സുമീതിൻറെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ചൊവ്വാഴ്ച രാവിലെയാണ് മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടെ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് മൃതദേഹം പവായ് എരിയയിലെ ജൽ വായു വിഹാറിലുള്ള അദ്ദേഹത്തിൻറെ വസതിയിലെത്തിച്ചു. പരിചയക്കാരും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ വസതിക്ക് മുന്നിൽ തടിച്ച് കൂടിയത്.
അച്ഛൻറെ അരുമ മകൻ, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പ്രിയപ്പെട്ട സുമീത്, മാന്യനും സൗമ്യനുമായ പൈലറ്റ്, ഇനി ഒരോർമയാണ്. ചകാലയിലെ വൈദ്യുത ശ്മശാനത്തിൽ ഒരുപിടി ചാരമായി സുമീത് സബർവാൾ.
Also Read:അഹമ്മദാബാദ് വിമാനാപകടം; ഉന്നതതല സമിതി അന്വേഷിക്കും
242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ 171 വിമാനമാണ് ജൂൺ 12ന് അപകടത്തിൽ പെട്ടത്. അഹമ്മദാബദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം തകകന്നത്. അപകടത്തിൽ പെട്ട വിമാനം സമീപത്തെ ബിജെ മെഡിക്കൽ കോളജ് ബോയ്സ് ഹോസ്റ്റൽ മെസിന് മുകളിൽ പതിക്കുകയായിരുന്നു. മെസിൽ ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർഥികൾക്കും ജീവൻ നഷ്ടപ്പെട്ടു.
ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദറിനൊപ്പം ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയിരുന്നത്. 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള സബർവാളിനും 1100 മണിക്കൂർ പരിചയമുള്ള കുന്ദറിനും പക്ഷേ തങ്ങളുടെ യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനായില്ല. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും അപകടത്തിൽ കൊല്ലപ്പെട്ടു.
Read More
അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.