/indian-express-malayalam/media/media_files/2025/05/12/EXWbJTqSOlGBHiWl7d4p.jpg)
ഷെയ്ഖ് ഹസീന
ധാക്ക: ഇടക്കാല സർക്കാരിന്റെ നിരോധനത്തെ അംഗീകരിക്കുന്നില്ലെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗ് വ്യക്തമാക്കി. ജനാധിപത്യപരമായി തിരഞ്ഞെടുക്കാത്ത നിലവിലെ ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയെ തള്ളിക്കളയുന്നുവെന്നും പാർട്ടിയുടെ പ്രവർത്തനം തുടരുമെന്നും അവാമി ലീഗ് തങ്ങളുടെ ഔദ്യോഗീക എക്‌സ് പേജിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അവാമി ലീഗിനെ നിരോധിച്ചുള്ള ഉത്തരവിറക്കിയത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിക്കുന്നതെന്നാണ് ഇടക്കാല സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നത്.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലിൽ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം നിലനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
അവാമി ലീഗ് ഭരണകൂടത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടെയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കാണ് ഈ തീരുമാനം എടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
മുഹമ്മദ് യൂനുസ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി ചോദ്യം ചെയ്താണ് അവാമി ലീഗ് രംഗത്തെത്തിയത്. യൂനുസ് ഭരണകൂടത്തിന്റെ വീണ്ടുവിചാരമില്ലാത്ത തീരുമാനത്തിനെതിരെ ബംഗ്ലാദേശിലെ ജനങ്ങൾ മറുപടി നൽകും. ഇടക്കാല സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്നും അവാമി ലീഗ് നേതാക്കൾ എക്‌സിലൂടെ പ്രതികരിച്ചു.
ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ്. കിഴക്കൻ പാക്കിസ്ഥാൻ ജനതയ്ക്ക് സ്വയംഭരണാവകാശം നേടിയെടുക്കാൻ 1949ൽ രൂപവത്കരിച്ച സംഘടനയാണ് അവാമി ലീഗ്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് നേതൃത്വം നൽകിയതും അവാമി ലീഗായിരുന്നു.
Read More
- അഫ്ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് നിരോധനം ഏർപ്പെടുത്തി താലിബാൻ
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.