/indian-express-malayalam/media/media_files/HqvKa1jK85Cwn3pzMea8.jpg)
റാണാ ഗോസ്വാമി-ചിത്രം (Facebook)
ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്നാലെ അസമിൽ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. രണ്ടാഴ്ചയ്ക്കിടെ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എപിസിസി) മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരാണ് പാർട്ടി വിട്ടിരിക്കുന്നത്. മുൻ ജോർഹട്ട് എംഎൽഎ റാണാ ഗോസ്വാമി ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ പാർട്ടിയിൽ നിന്ന് രാജിവെച്ചതും കോൺഗ്രസിന് തിരിച്ചടിയായി.
പാർട്ടിയിൽ നിന്നും രാജി വ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ ഗോസ്വാമി അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറയ്ക്ക് എഴുതിയ കത്തിൽ എപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവും രാജിവെക്കുന്നുവെന്നാണ് വ്യക്തമാക്കിയത്. വിവിധ രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് ഗോസ്വാമി അപ്പർ അസമിലെ കോൺഗ്രസിന്റെ സംഘടനാ ചുമതലയിൽ നിന്നും രാജിവച്ചിരുന്നു. ആ സമയത്ത് ഗോസ്വാമി പാർട്ടി വിടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞുകൊണ്ട് ബോറ ഗോസ്വാമിയുടെ നീക്കത്തെ നിസ്സാരവത്കരിച്ചിരുന്നു.
ബിജെപി ഭരിക്കുന്ന അസമിൽ, കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തുകൂടി കടന്നുപോയതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും നേതാക്കൾ മറുകണ്ടം ചാടുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്നാൽ ജനങ്ങളെ ബാധിക്കുന്ന കാതലായ വിഷയങ്ങൾ ഉന്നയിക്കുന്നതിന് പകരം മാധ്യമങ്ങളെ തിരക്കിലാക്കാനാണ് ബിജെപി കോൺഗ്രസിനുള്ളിൽ വിള്ളലുകൾ ഉണ്ടാക്കുന്നതെന്ന് പിസിസി പ്രസിഡന്റ് ഭൂപൻ ബോറ ആരോപിച്ചു. ഞങ്ങൾ (ഗോസ്വാമിയും ഞാനും) 30 വർഷമായി ഒരുമിച്ച് രാഷ്ട്രീയത്തിലുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയും ഞാൻ അദ്ദേഹത്തോട് (ഗോസ്വാമി) സംസാരിച്ചു, മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു, പാർട്ടി അദ്ദേഹത്തിന് വളരെയധികം ബഹുമാനം നൽകി എന്നാണ് എന്റെ ധാരണ.
2021-ലാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) നേതൃത്വം മൂന്ന് എപിസിസി വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത്. മുൻ എഐസിസി സെക്രട്ടറി കൂടിയായ ഗോസ്വാമി, നോർത്ത് കരിംഗഞ്ച് എംഎൽഎ കമലാഖ്യ ഡേ പുർകയസ്ത, സരുഖേത്രി എംഎൽഎ ജാക്കിർ ഹുസൈൻ സിക്ദർ എന്നിവരെയായിരുന്നു പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയമിച്ചത്.
ഈ വർഷം ഫെബ്രുവരി 14 ന്, മംഗൽദോയ് എംഎൽഎ ബസന്ത ദാസിനൊപ്പം ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ താൻ കോൺഗ്രസ് അംഗങ്ങളായി തുടരുന്നുവെന്ന് മാത്രം പ്രഖ്യാപിച്ചുകൊണ്ട് പുർക്കയസ്ത തന്റെ നേതൃ സ്ഥാനം രാജിവച്ചിരുന്നു. അതേ സമയം അസമിലെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) രണ്ട് എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
മിക്കവാറും എല്ലാ കോൺഗ്രസ് എം.എൽ.എമാരും ഭരണപാളയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഈ തുടർച്ചയായ തിരിച്ചടികൾ ഉണ്ടാവുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ്, ജാക്കിർ ഹുസൈൻ സിക്ദർ, നൂറുൽ ഹുദ തുടങ്ങിയ ഏതാനും എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ തുടരൂവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
പൂർകയസ്തയ്ക്കും ദാസിനും എതിരായ നീക്കത്തിന് ശേഷം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിഎൽപി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരുടെ എണ്ണം നാലായി ഉയർന്നു. 126 അംഗ സഭയിൽ കോൺഗ്രസിന് നിലവിൽ 27 എംഎൽഎമാരാണുള്ളത്. ഗൊലാഘട്ടിൽ മുഖ്യമന്ത്രി ശർമ്മയെ അഭിനന്ദിക്കുന്ന ഫോട്ടോകൾ പ്രചരിച്ചതിനെത്തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, അസം കോൺഗ്രസിലെ മുതിർന്ന നേതാവും കാലിയാബോറിലെ എംപിയുമായ ഗൗരവ് ഗൊഗോയിയുമായി അടുപ്പമുണ്ടായിരുന്ന ഗോലാഘട്ട് ജില്ലാ പാർട്ടി മേധാവി ദാദു തായെയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
Read More
- ഓപ്പറേഷൻ ലോട്ടസിലൂടെ ഹിമാചലിലെ ജനവിധി അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്
- സുപ്രീം കോടതി വിധിക്ക് തൊട്ട് മുമ്പായി കേന്ദ്രം പുറത്തിറക്കിയത് 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.