/indian-express-malayalam/media/media_files/uiR0ZOCOCnvPI9NI1Od1.jpg)
എക്സ്‌പ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന
ഇന്ത്യാ മുന്നണിയുടെ ഭാഗമായ ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി കോൺഗ്രസ്. ഡൽഹി, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് വിഭജനമാണ് എഎപിയും കോൺഗ്രസും പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ആം ആദ്മി ഭരണത്തിലുള്ള പഞ്ചാബിൽ ഇരു പാർട്ടികളും പരസ്പരം മത്സര രംഗത്തുണ്ടാവും. രാജ്യ തലസ്ഥാനത്തെ 7 സീറ്റുകളിൽ നാലെണ്ണത്തിൽ എ എ പിയും 3 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ.
ഡൽഹിയിലെ ലോക്സഭാ മണ്ഡലങ്ങളായ സൗത്ത് ഡൽഹി, ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി എന്നീ സീറ്റുകളിൽ എഎപിയും കിഴക്ക്, വടക്കുകിഴക്കൻ ഡൽഹി, ചാന്ദ്‌നി ചൗക്ക് സീറ്റുകളിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് എഎപിയുമായി സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ ആശ്വാസമാണ് നൽകുന്നത്.
ഡൽഹിയിൽ നാല്-മൂന്ന് സീറ്റ് വിഭജന ഫോർമുലയിൽ ഇരു പാർട്ടികളും ധാരണയിലെത്തിയതായി ആം ആദ്മി പാർട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, അതിഷി, സന്ദീപ് പതക്, കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്, ദീപക് ബാബരിയ, അരവിന്ദർ സിംഗ് ലവ്‌ലി എന്നിവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധാരണ പ്രകാരം സൗത്ത് ഡൽഹി, ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി എന്നീ സീറ്റുകളിൽ എഎപിയും കിഴക്ക്, വടക്കുകിഴക്കൻ ഡൽഹി, ചാന്ദ്‌നി ചൗക്ക് സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും.
നിലവിൽ, ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബിജെപിയുടെ കൈവശമാണ്. ഇവയിൽ ഓരോന്നിലും 50% വോട്ട് വിഹിതമാണ് അവർക്കുള്ളത്. ഹരിയാനയിൽ 9 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ കുരുക്ഷേത്ര മണ്ഡലത്തിൽ ആം ആദ്മി പാർട്ടി മത്സരിക്കും. ഗുജറാത്തിൽ ഭാവ്‌നഗർ, ബറൂച്ച് മണ്ഡലങ്ങളിലാണ് എഎപി മത്സരിക്കുക. ചണ്ഡീഗഡിലും ഗോവയിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും.
Delhi | Congress and AAP announce seat-sharing in Delhi, Gujarat, Haryana, Chandigarh and Goa
— ANI (@ANI) February 24, 2024
In Delhi (7 seats), Congress to contest on 3 and AAP on 4
In Gujarat (26 seats), Congress to contest on 24 and AAP on 2 (in Bharuch and Bhavnagar)
In Haryana (10 seats), Congress to… pic.twitter.com/vCauAdvkUm
എന്നാൽ, പഞ്ചാബിൽ ഇരുപാർട്ടികളുടെയും സംസ്ഥാനഘടകങ്ങൾ യോജിച്ചുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതിനാൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇരുപാർട്ടികളും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അസമിലും എഎപി മൂന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തങ്ങളുടെ സീറ്റ് വിഭജന കരാർ പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് വിഭജനവും കോൺഗ്രസ് പൂർത്തിയാക്കിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിൽ മത്സരിക്കുമ്പോൾ ബാക്കി 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമായുള്ള മറ്റ് പാർട്ടികളും മത്സരിക്കും.
അതേ സമയം തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം കോൺഗ്രസിന് മുന്നിൽ കീറാമുട്ടിയായി തുടരുകയാണ്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുതിർന്ന നേതാവ് ഡെറിക് ഒബ്രിയൻ പ്രഖ്യാപിച്ചതോടെ ബംഗാൾ പ്രതിപക്ഷ സഖ്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. എന്നാൽ സീറ്റ് വിഭജനം പൂർത്തീകരിക്കുന്നതിനായി ഇരു പാർട്ടികളും തമ്മിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
Read More:
- ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡുമായി അസം സർക്കാരും; മുസ്ലീം വിവാഹ നിയമം പിൻവലിച്ചു
- ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ ഒരു കര്ഷകൻ കൂടി മരിച്ചു
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
- ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.