/indian-express-malayalam/media/media_files/RDRowFtGDbrdPVDTBC0G.jpg)
എക്സ്‌പ്രസ് ഫോട്ടോ: കമലേശ്വർ സിങ്
ഡൽഹി: ഹരിയാന അതിർത്തിയിലെ ശംഭുവിൽ നടക്കുന്ന കര്‍ഷക മാർച്ചിന്റെ ഭാഗമായ ഒരു കര്‍ഷകന്റെ കൂടി ജീവന്‍ നഷ്ടമായി. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍നിന്നുള്ള അറുപത്തി രണ്ടുകാരനായ ദര്‍ശന്‍ സിങ്ങാണ് മരിച്ചത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും 30ഓളം പേർക്ക് പരുക്കേറ്റെന്നും ഹരിയാന പൊലീസ് അറിയിച്ചു. കർഷകർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കർഷക നേതാക്കൾക്കെതിരെ പൊലീസ് ഇതുവരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ.എസ്.എ) ചുമത്തിയിട്ടില്ലെന്നും അതിനുള്ള നടപടികൾ ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നും അംബാല ഐ.ജി കൂട്ടിച്ചേർത്തു.
“അംബാല ജില്ലയിലെ ഏതാനും കർഷക യൂണിയൻ നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തിയ കാര്യം പുനഃപരിശോധിച്ചിട്ടുണ്ട്. ഈ വകുപ്പുകൾ ചുമത്തില്ല. സമാധാനം നിലനിർത്താനും ക്രമസമാധാന പാലനത്തിലും അധികാരികളുമായി സഹകരിക്കാൻ പ്രതിഷേധക്കാരോടും അവരുടെ നേതാക്കളോടും ഹരിയാന പൊലീസ് അഭ്യർത്ഥിക്കുന്നു", ഐ.ജി സിബാഷ് കബിരാജ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പൊലീസുമായുള്ള സംഘർഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) നേതാവ് ബൽബീർ സിങ് രാജേവൽ ആവശ്യപ്പെട്ടിരുന്നു.
ശംഭു അതിർത്തിയില്‍ മാർച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള നിരന്തരമായ ശ്രമം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പൊലീസ് ആരോപിച്ചു. കർഷകർ സമാധാന അന്തരീക്ഷം ഇല്ലതാക്കിയതായും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നും പൊതുസ്വത്ത് നശിപ്പിച്ചെന്നും ആരോപണമുണ്ട്.
പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനായി കർഷകർ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. സർക്കാർ സ്വത്തുക്കള്‍ നശിപ്പിച്ചതിന് കർഷകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ ഹരിയാന പൊലീസ് ആരംഭിച്ചു.
അതേസമയം, ഇന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നിശ്ചയിച്ചിരുന്ന മാർച്ച് പ്രാദേശിക ഭരണകൂടവും പൊലീസുമായുള്ള ചർച്ചയ്ക്ക് ശേഷം റദ്ദാക്കി. കർഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതിന് പിന്നാലെയാണ് മാർച്ച് റദ്ദാക്കിയത്. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സമരം ദില്ലി ചലോ മാർച്ചില്‍ നിന്ന് വ്യത്യസ്തമാണ്.
Read More:
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
- ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.