/indian-express-malayalam/media/media_files/5PFWCYij0CQkrGWcEYwQ.jpg)
സിദ്ധരാമയ്യ, സ്റ്റാലിൻ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വിവേചനപരമെന്ന് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ജൂലൈ 27 ന് നടക്കുന്ന നിതി ആയോഗ് യോഗം നാലു മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കും. ഇക്കൂട്ടത്തിൽ മൂന്നുപേർ കോൺഗ്രസിൽനിന്നുള്ളവരാണ്.
നിതി ആയോഗ് ബഹിഷ്കരിക്കുമെന്ന വിവരം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കന്നഡക്കാർ പറയുന്നത് കേൾക്കുന്നതായി തോന്നിയിട്ടില്ല, അതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്നാണ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചു. കർഷകരുടെ ആവശ്യങ്ങൾ പോലും അവഗണിക്കപ്പെട്ടു. സംസ്ഥാനത്തിന് വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാനും തയ്യാറായില്ല. മെട്രോയ്ക്കും മറ്റ് അടിസ്ഥാന പദ്ധതികൾക്കുമുള്ള ഫണ്ട് ഇപ്പോഴും വിദൂര സ്വപ്നമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബജറ്റിൽ ഏറ്റവും വലിയ വഞ്ചനയാണ് തമിഴ്‌നാടിനോട് ചെയ്തതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാടിന്റെ ആവശ്യങ്ങൾ തുടർച്ചയായി അവഗണിച്ച കേന്ദ്ര സർക്കാരിന്റെ ധനനയങ്ങളിലും വിഹിതങ്ങളിലും സ്റ്റാലിൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സാധാരണക്കാരെ ബാധിക്കുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ നിർണായക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us