/indian-express-malayalam/media/media_files/TyH4vZjuViVoZLkPUHbM.jpg)
നിലവിൽ സിദ്ദിഖിന് മുമ്പിൽ രണ്ട് സാധ്യതകളാണ് ഉള്ളത്
Siddique Absconding: കൊച്ചി:ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തിരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസ്സ ഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം.
സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.
എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു. അതിനിടെ പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാൽ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സിദ്ദിഖിന് മുൻപിലുള്ള സാധ്യകൾ
നിലവിൽ ഹൈക്കോടതി സിങ്കിൾ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യപേക്ഷ തള്ളിയത്. ലൈംഗികാതിക്രമണ പരാതി ആയതിനാൽ തന്നെ വിധിയിൽ അപ്പീലുമായി സിദ്ദിഖിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ല. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് സിദ്ദിഖിന് സുപ്രീം കോടതിയിലാണ് അപ്പീൽ നൽകാൻ കഴിയുന്നത്.
നിലവിൽ സിദ്ദിഖിന് മുമ്പിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി നിയമ നടപടികൾ സ്വീകരിക്കുക അല്ലെങ്കിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ സമീപിച്ച് വിധിവരും വരെ കാത്തിരിക്കുക.
എന്നാൽ, ഇതിനിടയിൽ പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള നിയമനടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഹൈക്കോടതി വിധി പകർപ്പ് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അഭിഭാഷകൻ മുഖേന സുപ്രീം കോടതിയെ സമീപിക്കാനാകു. ഇതിന് സമയം എടുക്കും. ഇതുവരെ ഒളിവിൽ കഴിയുക അല്ലാതെ സിദ്ദിഖിന് മുമ്പിൽ മറ്റ് മാർഗങ്ങളില്ല.
വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി
സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കാട്ടിയാണ് ജ്യാമപേക്ഷ തള്ളിയത്. 2016ൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിദ്ദിഖിനെതിരെ പോക്സോ അടക്കം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
നടിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നാണ് സിദ്ദീഖിന്റെ ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു.
കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്.
Read More
- Kerala HC rejects actor Sidhique's: സിദ്ദിഖിന് മുൻകൂർ ജാമ്യം ഇല്ല
- അർജുൻ കാണാമറയത്തായിട്ട് എഴുപത് ദിവസം;വെല്ലുവിളിയായി തിരച്ചിൽ
- എംപോക്സ്; മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപനശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദം
- നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
- വീണ്ടും അൻവർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം
- സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: വീണാ ജോർജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.