/indian-express-malayalam/media/media_files/3mYFAbQNUyh1QVxKcdAZ.jpg)
ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം ദൗത്യ സംഘം തുടരുന്നുണ്ട്
വയനാട്: ഒരൊറ്റ രാത്രികൊണ്ട് ഉരുൾപൊട്ടലിൽ നിലംപരിശായിരിക്കുകയാണ് മുണ്ടക്കൈ എന്ന ഗ്രാമം. വലിയ പാറക്കല്ലുകളും ചെളിയും മാത്രമാണ് മുണ്ടക്കൈയിൽ അവശേഷിക്കുന്നത്. ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം ദൗത്യ സംഘം തുടരുന്നുണ്ട്. കാൽമുട്ടോളം ചെളി നിറഞ്ഞുകിടക്കുകയാണ്. ഇതിൽ ചവിട്ടിയുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.
ചവിട്ടുന്നിടത്ത് മൃതദേഹങ്ങളുണ്ടോയെന്ന ഭയവും രക്ഷാപ്രവർത്തകർക്കുണ്ട്. നിരവധി മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞുകിടക്കുന്നതായി സംശയമുണ്ട്. അതിനാൽതന്നെ ചെളിയിൽ കാലെടുത്തുവയ്ക്കാൻ രക്ഷാപ്രവർത്തകർക്ക് ഭയം തോന്നുന്നുണ്ട്. ഈ പ്രദേശത്തുനിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. തകർന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാദൗത്യം തുടങ്ങിയിട്ടുണ്ട്.
നിലവിൽ നാലു വീടുകളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കസേരയിൽ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ടെന്നത് മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. അതേസമയം, തകർന്ന വീടുകൾക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ദുഷ്കരമാണ്. വടംവെട്ടി വലിച്ചാണ് വീടുകളുടെ മേൽക്കൂര മാറ്റുന്നത്. കോൺക്രീറ്റ് മുറിക്കാനും ആഴത്തിൽ കുഴിക്കാനും ഉപകരണങ്ങളില്ലാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
ആരെങ്കിലും ദുരന്ത ഭൂമിയിൽ കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്താനായി സംയുക്ത സംഘം രാവിലെ മുതൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ട്. കോൺക്രീറ്റ് കട്ടറുപയോ​ഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്താൽ മാത്രമേ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ കഴിയൂ.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, 98 പേർ കാണാതായതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us