/indian-express-malayalam/media/media_files/UOSiL5QpJ88SxNb2BUA1.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ പറഞ്ഞു.
വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്.
വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല.
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കും.
ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിത്, മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെ,എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ലെന്നും കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോട് തുല്യനീതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി താൽപര്യമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രം കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Read More
- വയനാടില്ല,വിഴിഞ്ഞമില്ല; കേരളത്തിന് അവഗണന മാത്രം മിച്ചം
- ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ; തിരിച്ചറിയൽ കാർഡുകൾ നൽകും
- കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും
- ബഡാ ബീഹാർ; ഇത്തവണയും ബജറ്റിൽ വാരിക്കോരി
- അടിച്ചുമോനേ... 12 ലക്ഷം വരെ ആദായ നികുതി ഇളവ്
- കർഷകർക്ക് കൈതാങ്; കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തി
- ബജറ്റ് അവതരണം ; റെക്കോർഡുകൾ തിരുത്തി നിർമലാ സീതാരാമൻ
- Budget 2025 Live Updates: പൊതു ബജറ്റ് ഇന്ന്, പുതിയ പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.