/indian-express-malayalam/media/media_files/bkPJSDW6X8NjK2Erk8Hi.jpg)
ചൊവ്വാഴ്ച്ച വയനാട്ടിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ 150 ൽ അധികം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട് അതിജീവിച്ചവരിൽ ചിലർ മേപ്പാടിയിലെ സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ജീവനൊഴികെ മറ്റൊന്നും തിരികെ ലഭിക്കാത്ത ഇവർ തങ്ങളുടെ ഭാവി ഇനി എന്താകുമെന്ന ആശങ്കയിലാണ്.
ഉരുൾപൊട്ടലിൽ നിന്നും തലനാരിഴയ്ക്കാണ് ഭാര്യയോടും മക്കളോടും ഒപ്പം 60 വയസ്സുകാരനായ കാവുങ്കൽ ഹംസ രക്ഷപ്പെട്ടത്. ദുരന്തം ഏറ്റവും അധികം വിനാശം സൃഷ്ട്ടിച്ച ചൂരൽമല ഗ്രാമവാസിയാണ് ഹംസ. ഇനി അവിടേയ്ക്ക് തിരിച്ചുപോക്കില്ല എന്നാണു ഹംസ പറഞ്ഞു തുടങ്ങിയത്.
''വീട് പൂർണ്ണമായും നശിച്ചു. ഒരു ഇഷ്ടിക പോലും ആ ചെറിയ സ്ഥലത്ത് ബാക്കിയില്ല. എന്റെ രണ്ടു കുട്ട്യോൾടെയും പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടു, വീട്ടുപകരണങ്ങളെല്ലാം നഷ്ട്ടപ്പെട്ടു. ഈ പ്രായത്തിൽ ഞാൻ ഇനി പുതിയൊരു ജീവിതം എങ്ങനെ കെട്ടിപടുക്കും?'' ഡ്രൈവറായ ഹംസ ചോദിക്കുന്നു.
ക്യാമ്പിലുള്ള എല്ലാവരുടേയും അവസ്ഥ ഇതു തന്നെയാണ്. തിരികെ ഗ്രാമത്തിലേയ്ക്കു പോകാൻ അരും തന്നെ തയ്യാറല്ല, പ്രത്യേകിച്ച് ഉരുൾപ്പൊട്ടൽ ഏറ്റവും അധികം ബാധിച്ച ചൂരൽ മല, മുണ്ടക്കൈ പ്രദേശവാസികൾ.
2019ൽ തൊട്ടടുത്തുള്ള പുതുമല ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 17 പേരാണ് മരിച്ചത്. ദുരന്തത്തിനു ശേഷം സാധിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിൽ വീടു പണിത് താമസം മാറി.
വർഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപടുത്തത് നഷ്ട്ടപ്പെട്ടതിന്റെ ദുഃഖവും പേറി നിൽക്കുന്ന ക്യാമ്പിലെ അധികം ആളുകൾക്കും പുതിയൊരു ജീവിതം തുടങ്ങുക എന്നത് വിദൂരമായ സ്വപ്നമാണ്.
ഉരുൾപൊട്ടൽ എല്ലാം തകർത്തെറിയുന്നതിനു മുമ്പായ് സുരക്ഷിത സ്ഥാനത്തേയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഹംസയുടേതും. ബുധനാഴ്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തുന്നതിനു മുമ്പായി ഹംസയും ഭാര്യ ജമീലയും അവരുടെ മക്കളും രണ്ട് രാത്രി കഴിഞ്ഞത് ഒരു കുന്നിനു കീഴെയുള്ള ചെറിയ ഷെഡിലാണ്.
''എനിക്ക് എങ്ങോട്ട് പോകണം എന്ന് അറിയില്ല. സ്വരുകൂട്ടി വെച്ച സമ്പാദ്യം കൊണ്ട് അഞ്ച് വർഷം മുമ്പ് ഞാൻ പണിത വീടാണ് മണ്ണിടിച്ചിലിൽ ഒഴുകി പോയത്. ഇനി ഒരു പുതിയ വീട് പണിയാൻ എനിക്കാവില്ല."
ഇതേ അവസ്ഥ തന്നെയാണ് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ നിവാസിയും മുപ്പതു വയസ്സുകാരിയുമായ അജിതയുടേയും. ഒരു കർഷകയാണവർ.
''എന്റെ വീട് ഇനി പുതുക്കി പണിയാൻ കഴിയില്ല. തിരികെ ഗ്രാമത്തിലേയക്കു പോകാൻ ഞങ്ങൾക്ക് പേടിയാണ്. എത്ര നാളീ സ്കൂളിൽ താമസിക്കാൻ പറ്റും?. തിരിച്ചു പോകാൻ ഒരു സ്ഥലവും ഇല്ല'' അവർ പറയുന്നു.
ദുരന്തം സംഭവിക്കുന്നതിനു തൊട്ടു മുമ്പ് ബന്ധുവിന്റെ വീട്ടിലേയ്ക്കു പോയതിനാൽ മാത്രം രക്ഷപ്പെട്ടതാണ് അമ്പതു വയസ്സുകരി സീനത്ത്. തനിക്ക് സ്വന്തമായിരുന്നതെല്ലാം ഒഴുകിപ്പോയി എന്ന് മനസ്സിലായത് തിരികെ വന്നപ്പോഴാണ്.
''ഞാൻ രക്ഷപ്പെട്ടു, പക്ഷേ വീടും സ്വന്തമായിരുന്ന എല്ലാ വസ്തുക്കളും നഷ്ട്ടപ്പെട്ടു. അധ്വാനിച്ച് കിട്ടിയ ദിവസ വേതനം കൊണ്ട് ഉണ്ടാക്കിയതാണെല്ലാം. എന്റെതായി ഒന്നും ഇവിടില്ല'' അവർ പറയുന്നു.
ഗവൺമെൻ്റ് ഏജൻസികളും, മറ്റ് സന്നദ്ധ പ്രവർത്തകരും ആഹാരവും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അളുകളിപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു കൂട്ടം അദ്ധ്യാപകർ ശേഖരിച്ച വസ്ത്രങ്ങൾ രക്ഷപെട്ടെത്തിയവർക്കായി നൽകുന്ന കാഴ്ച്ച അവിടെ കാണാം.
''ഇവരിൽ മിക്കവർക്കും ഇട്ടിരിക്കുന്നവയല്ലാതെ മാറി ധരിക്കാൻ വസ്ത്രങ്ങളില്ല. മേപ്പാടിയിലെ ആളുകളിൽ നിന്നും ഉപയോഗിച്ച വസ്ത്രങ്ങൾ ഞങ്ങൾ ശേഖരിച്ചു, കൂടാതെ പല ആളുകളും സംഭാവന ചെയ്യുകയും ഉണ്ടായി. ഇനിയും പുതിയവ എത്തുന്നതിനു മുമ്പായിട്ട് ലഭിച്ചവ തരം തിരിച്ചു കൊണ്ടിരിക്കുയാണ് ഞങ്ങൾ.'' അദ്ധ്യാപകരിൽ ഒരാളായ ബിന്ദു പറഞ്ഞു.
Read More on Wayanad Landslide
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.