/indian-express-malayalam/media/media_files/tCnzI1VZzxMBxWz58eQl.jpg)
പിണറായി വിജയൻ
Pinarayi Vijayan on Vizhinjam Port: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാൻ പോകുന്നതെന്നും മുഖ്യന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അവസാനത്തെ ഒമ്പതു വർഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തർക്കം നേരത്തെ ഉണ്ടായിരുന്നു. തർക്കത്തിന് പിന്നാലെ പോകാൻ എൽഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കപ്പൽ ഓടുന്ന അവസ്ഥയിലെത്തി. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിർദേശ പ്രകാരമാണ്. കുടുംബാംഗങ്ങൾക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചതിലെ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദർശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകൻ ചെറുതാകുമ്പോൾ തന്നെ തനിക്കൊപ്പം പല പരിപാടികളിൽ വന്നിരുന്നു. താൻ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തിൽ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ലഹരിയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം
ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻഫോഴ്‌സ്‌മെൻറ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ലഹരി വിതരണക്കാരെയുംമൊത്തകച്ചവടക്കാരെയും കണ്ടെത്തണം.
ഓപ്പറേഷൻ ഡിഹണ്ടിൻറെ ഭാഗമായി ഏപ്രിൽ 15 മുതൽ 21 വരെയുള്ള ഒരാഴ്ച്ചക്കാലയളവിൽ 15,530 വ്യക്തികളെയും ഏപ്രിൽ 22 മുതൽ 28 വരെയുള്ള ഒരാഴ്ച കൊണ്ട് 14,848 വ്യക്തികളേയും പരിശോധിച്ചു. ഈ രണ്ടാഴ്ചയിൽ വലിയ അളവിൽ വിൽപന നടത്തുന്ന 16 കേസുകളും 56 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 1686 കേസുകൾ രജിസ്റ്റർ ചെയ്തു. 1787 പേരെയാണ് അറസ്റ്റ് ചെയ്തത്. 573.551 ഗ്രാം എം ഡി എം എയും 204.82 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഫെബ്രുവരി 22 മുതൽ ഏപ്രിൽ 28 വരെ ഓപ്പറേഷൻ ഡിഹണ്ട്ൻറെ ഭാഗമായി 1,61,425 വ്യക്തികളെയാണ് ആകെ പരിശോധിച്ചത്. വലിയ അളവിൽ വില്പന നടത്തിയ 92 കേസുകളും 304 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 12,024 കേസുകൾ രജിസ്റ്റർ ചെയ്തു. 12,627 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 6.684 കിലോ എം ഡി എം എയും 820.029 കിലോ കഞ്ചാവും പിടിച്ചെടുത്തു.
സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിൻറെ ഡ്രഗ് ഇൻറലിജൻസ് സംവിധാനത്തിലൂടെ ഏപ്രിൽ 22 മുതൽ 28 വരെയുള്ള കാലയളവിൽ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 338 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി.
സോഴ്‌സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിൽ വച്ച് 4.47 കിലോ കഞ്ചാവും എറണാകുളത്ത് 0.686 ഗ്രാം എം ഡി എം എയും കാസർഗോഡ് 11 കിലോഗ്രാം കഞ്ചാവും പിടികൂടി. തൊട്ടു മുൻപത്തെ ആഴ്ച ട്രെയിൻ മാർഗ്ഗം കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച 5.15 കിലോ കഞ്ചാവും, അങ്കമാലി ആലുവ ഭാഗത്ത് വിൽപ്പനയ്ക്കായി ട്രെയിൻ മാർഗ്ഗം എത്തിക്കാൻ ശ്രമിച്ച 9.5 കിലോ കഞ്ചാവും, ഒറീസയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 18.09 കിലോ കഞ്ചാവും പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- Vedan: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം
- BA Aloor Dies: ആ ഒരു കേസിൽ പ്രതിയ്ക്കായി ഹാജരായില്ല; എന്നും വാർത്തകളിൽ ഇടം നേടിയ ആളൂർ
- Kottayam Suicide: കോട്ടയത്ത് അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും പിതാവും കസ്റ്റഡിയിൽ
- ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
- വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
- ഡ്രഗ്സ് ചെകുത്താനാണ്, ഉപയോഗിക്കരുതെന്നു പറഞ്ഞ വേടന് ഇതെന്തുപറ്റിയെന്നു ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.