/indian-express-malayalam/media/media_files/uploads/2021/09/nipah-23.jpg)
കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീട്ടിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് കോഴിക്കോട്ട് എത്തിയത്.
കുട്ടിക്ക് രോഗം എവിടെനിന്നാണ് ബാധിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം തുടരുന്നുണ്ട്. രോഗം ബാധിക്കുന്നതിനു മുമ്പ് കുട്ടി പറമ്പിൽനിന്നു റംബൂട്ടാൻ കഴിച്ചിരുന്നതായി വീട്ടുകാർ കേന്ദ്രസംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതിനെത്തുടർന്ന് കുട്ടി റംബൂട്ടാൻ കഴിച്ചതായി പറയുന്ന സ്ഥലം സംഘം സന്ദർശിക്കുകയും റംബൂട്ടാൻ സാംപിളുകൾ ശേഖരിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിപ കൺട്രോൾ സെല്ലുകൾ ആരംഭിച്ചിട്ടുണ്ട്. 0495 2382500, 0495 2382800 എന്നീ നമ്പറുകളിൽ കൺട്രോൾ സെല്ലുകളെ ബന്ധപ്പെടാം.
Read More: നിപ: നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം; 188 പേര്‍ സമ്പര്‍ക്ക പട്ടികയില്‍
നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഞായറാഴ്ച പുലർച്ചെ അഞ്ചിനാണ് മരിച്ചത്. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ശനിയാഴ്ച രാത്രി വൈകിയാണ് പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി ഇന്നലെ രാവിലെ അറിയിച്ചിരുന്നു.
Read More: നിപ: പി.എസ്.സി പരീക്ഷ മാറ്റി
മരിച്ച പന്ത്രണ്ടുകാരനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് രോഗലക്ഷണമുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉന്നതതല യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ 188 പേരാണുള്ളത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 20 പേരുമുണ്ട്. നിപ പോസിറ്റീവ് ആകുന്നവരെ മെഡിക്കൽ കോളേജിലെ പേ വാർഡിലേക്ക് മാറ്റും.
നിപ സ്ഥിരീകരിച്ച ചാത്തമംഗലത്തെ പാഴൂര്‍, നായര്‍ക്കുഴി, കൂളിമാട്, പുതിയടം എന്നീ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More: ഭീതിയായി വീണ്ടും നിപ; മൂന്നുവർഷം മുൻപത്തെ ഓർമയിൽ ഒരുനാട്
മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ അറിയിച്ചു. ഡി.എം.ഒ ഡോ കെ സക്കീനയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ വിദഗ്ദർ എന്നിവരുൾപ്പെടുന്ന ജില്ലാ തല ആർ.ആർ ടി യുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
Read More: വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു: കെ.കെ. ശൈലജ
"രോഗം റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലത്തായതിനാലും 2018 ൽ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവർ. കോവിഡ് വ്യാപനവും കൂടിയുള്ള സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം," മന്ത്രി പറഞ്ഞു.
രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾ റൂമിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. 0483 2737 857, 0483 2733 251, 0483 2733 252, 0483 2733 253 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ.
Read More: കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞ പന്ത്രണ്ടുകാരന്‍ മരിച്ചു; നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
അതേസമയം, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. "അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്," മന്ത്രി നിർദേശിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞെന്നും ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.