/indian-express-malayalam/media/media_files/W8PIOXg32LalGtjGBrJW.jpg)
അപകടത്തിൽ മരിച്ച ഷമീർ
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച മലയാളികളിൽ പലരും കുടുംബങ്ങളുടെ നെടുംതൂണുകളായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അപ്രതീക്ഷിത ദുരന്തത്തിൽ പൊലിഞ്ഞത്. അക്കൂട്ടത്തിൽ 48 കാരനായ വടക്കോട്ടുവിളയിൽ ലൂക്കോസും ഉണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള വ്യവസായിയായ കെജി എബ്രഹാം മാനേജ് ഡയറക്ടറായ എൻബിടിസ് കമ്പനിയിലെ സൂപ്പർവൈസറായിരുന്നു മരിച്ച ലൂക്കോസ്.
കൊല്ലം ജില്ലയിലെ അടിച്ചനല്ലൂർ പഞ്ചായത്തിലാണ് ലൂക്കോസും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്നു. ''മൂത്ത മകൾ ലിഡിയയുടെ കോളേജ് അഡ്‌മിഷനുവേണ്ടി അടുത്ത മാസം നാട്ടിൽ വരാനിരിക്കുകയായിരുന്നു. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ലൂക്കോസിന്റെ മകൾ മികച്ച വിജയം നേടിയിരുന്നു. മകളുടെ വിജയത്തിൽ ലൂക്കോസ് അഭിമാനം കൊണ്ടിരുന്നു. കുവൈത്തിലേക്ക് പോകുന്നതിനു മുൻപ് നാട്ടിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ലൂക്കോസ്,'' പഞ്ചായത്ത് മെമ്പർ എൽ.ഷാജി പറഞ്ഞു.
ലൂക്കോസിന്റെ ഭാര്യ ഷൈനി വീട്ടമ്മയാണ്. രണ്ടു പെൺമക്കളാണുള്ളത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൾ ലോയ്‌സും പ്ലസ് ടു കഴിഞ്ഞ മകൾ ലിഡിയയും.
ദുരന്തത്തിൽ കൊല്ലപ്പെട്ട മറ്റൊരു മലയാളിയായ കെ.രഞ്ജിത് (33) എൻബിടിസി കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. കാസർഗോഡ് ജില്ലയിലെ ചെർക്കള സ്വദേശിയായ രഞ്ജിത്ത് അവധിയിലായിരുന്നുവെന്ന് കുടുംബസുഹൃത്ത് പറഞ്ഞു. ''അദ്ദേഹം വീട്ടിലേക്ക് വരേണ്ടതായിരുന്നു, പക്ഷേ ടിക്കറ്റ് ശരിയാകാത്തതിനാൽ ക്യാമ്പിൽ കഴിയുകയായിരുന്നു,'' പി.ശിവപ്രസാദ് പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി രഞ്ജിത് കുവൈത്തിൽ ജോലി ചെയ്യുന്നു. അവിവാഹിതനാണ്. കമ്പനിയിൽ കാറ്റഗറിങ് സെഷനിലായിരുന്നു രഞ്ജിത്ത് തുടക്കത്തിൽ ജോലി ചെയ്തിരുന്നത്. പിന്നിട് അക്കൗണ്ടന്റായി സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു. ''രണ്ടു വർഷം മുൻപ് പുതിയ വീട് പണിതപ്പോഴാണ് നാട്ടിൽ എത്തിയത്. ഇത്തവണ നാട്ടിൽ വരുമ്പോൾ വിവാഹിതനാകാനുള്ള ഒരുക്കത്തിലായിരുന്നു,'' ശിവപ്രസാദ് വ്യക്തമാക്കി. അച്ഛൻ രവീന്ദ്രൻ, അമ്മ രുഗ്‌മിണി, രണ്ടു സഹോദരങ്ങൾ അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം.
തീപിടിത്തത്തിൽ 30കാരനായ ഷമീർ ഉമറുദീനും ജീവൻ നഷ്ടമായിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഷമീർ എൻബിടിസി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 5 വർഷമായി ഷമീർ കമ്പനിയിലെ ജീവനക്കാരനാണെന്ന് ബന്ധു സവാദ് പറഞ്ഞു. ''കുവൈത്തിലേക്ക് പോകുന്നതിനു മുൻപ് നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ടു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവാണ് അപകടത്തെക്കുറിച്ച് അറിയിച്ചതും മൃതദേഹം തിരിച്ചറിഞ്ഞതും,'' സവാദ് പറഞ്ഞു.
ഭാര്യ സുറുമിയും മാതാപിതാക്കളായ ഉമ്മറുദീനും സബീനയും അടങ്ങുന്നതാണ് ഷമീറിന്റെ കുടുംബം. ഇവരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് മരിച്ച ഷമീർ. “മൂന്ന് വർഷം മുമ്പാണ് വിവാഹിതനായത്. കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുകയായിരുന്നു,” സവാദ് പറഞ്ഞു.
കുവൈത്ത് അപകടത്തിൽ മരിച്ച ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും 20 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. അപകട സമയത്ത് 195 തൊഴിലാളികളാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
Read More
- കുവൈത്ത് തീപിടിത്തം: മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
- കെട്ടിട നിർമ്മാണ തൊഴിലാളികൾ മുതൽ ഡ്രൈവർമാരെ, കുവൈത്തിൽ മോശം ജീവിത സാഹചര്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ
- സത്യപ്രതിജ്ഞാ വേദിയിൽ തമിഴിസൈ സൗന്ദർരാജന് ശകാരാം; അമിത് ഷായ്ക്കെതിരെ ഡിഎംകെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.