/indian-express-malayalam/media/media_files/uploads/2018/11/k-sudhakaran-2.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കിയ നടപടിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ. ഓലപ്പാമ്പ് കാട്ടിയാൽ പേടിക്കുന്ന ജന്മമല്ല തന്റേതെന്നും അത് പിണറായി വിജയൻ ഓാർത്താൽ നല്ലതായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് പ്രതിഷേധ രംഗത്ത് നിൽക്കുമ്പോൾ അതിൽ നിന്നൊക്കെ ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരം കള്ളക്കേസുകൾക്ക് പിന്നിലെന്നും ഇതിലൂടെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റേയും സ്വപ്നം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണ് തനിക്കെതിരെയുള്ളത്. നേരത്തെ ഇതേ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ശ്രമം നടന്നതാണ്. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഈ നീക്കം പാളിപ്പോയി. എന്നിട്ടും അത് വിടാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ധൃതിപിടിച്ച് തന്നെ കൂട്ടുപ്രതിയാക്കിയത് സര്‍ക്കാരിനെതിരായി ഉയരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ഇതെല്ലാം കാണുന്ന കേരളത്തിലെ ജനങ്ങൾക്കറിയാം. കേസിന്റെ ഭാഗമായുള്ള എല്ലാ നടപടികളിലും നല്ല രീതിയിൽ സഹകരിച്ച വ്യക്തിയാണ് താൻ. എന്നു കരുതി രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഇരയാക്കാന്‍ ശ്രമിച്ചാൽ അതിന് നിന്നുതരില്ല. കള്ളക്കേസിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
മോന്‍സണ്‍ മാവുങ്കലിന്‌റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കൽ തട്ടിപ്പുകാരനെന്ന് അറിഞ്ഞിട്ടും സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുധാകരനെതിരെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നും സുധാകരന്‍ പണം കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.
സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തു വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ത്ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.