/indian-express-malayalam/media/media_files/dFDJCLRd7uIQTTVDoEMT.jpg)
സംസ്ഥാനത്ത് 118.5 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.
കൊച്ചി: പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴ. ജൂലൈ 29, രാവിലെ 8.30 മുതൽ 30ന് രാവിലെ 8.30വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് വയനാട് തേറ്റമലയിലാണ്.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 409 മില്ലിമീറ്റർ മഴയാണ് അവിടെ രേഖപ്പെടുത്തിയത്. കള്ളാടിയിൽ 372.6 മില്ലിമീറ്ററും പുത്തുമലയിൽ 372 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയതെന്ന് ദുരന്തനിവാരണ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
നിരവിൽപുഴയിൽ 343 മില്ലിമീറ്ററും വൈത്തിരിയിൽ 280 മ്ില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ജില്ലാടിസ്ഥാനത്തിലും ഏറ്റവും കൂടുതൽ മഴ പെയ്തതും വയനാട്ടിലാണ്. കഴിഞ്ഞ 48 മണിക്കൂറിലും ഏറ്റവും അധികം മഴ രേഖപ്പടുത്തിയത് വയനാട്ടിലാണ്. കള്ളാടിയിൽ 48 മണിക്കൂറിനിടെ 573 മില്ലിമീറ്റർ മഴയും പുത്തുമലയിൽ 572 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോൾ, ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയതും കഴിഞ്ഞ 24 മണിക്കൂറിലാണ്. സംസ്ഥാനത്ത് 118.5 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് കഴിഞ്ഞ 16-നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്. അന്ന് 84.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.
മഴ തുടരും
വരുന്ന 48മണിക്കൂറും കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിതീവ്രമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Read More
- ഭീകരശബ്ദം മാത്രം ഓർമ്മയുണ്ട്; ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.