/indian-express-malayalam/media/media_files/DsOiL6zQy2jVmA9cCDaQ.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കൊച്ചി: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ ചെയ്യാനിടയയായ സാഹചര്യത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എറണാകുളത്ത് നവകേരള സദസ്സിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
"ഈ സംഭവത്തിൽ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം. ഇത്തരത്തില്‍ നിലപാട് എടുക്കുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും നിലകൊള്ളണം. സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന പൊതുബോധം ആണ്‍കുട്ടികളില്‍ വളര്‍ന്നുവരണം. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മിശ്ര വിവാഹത്തെ എതിർത്ത് സിപിഎമ്മിനെ വിമർശിച്ച സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പരാമർശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. "മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കും. ഇക്കാലത്ത് അത് ആർക്കും തടയാനാകില്ല. തടയാമെന്നത് തെറ്റിദ്ധാരണയാണ്," പിണറായി വിജയൻ പറഞ്ഞു.
അതേസമയം, മെഡിക്കൽ പിജി വിദ്യാർഥിനി ഡോ ഷഹനയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിയുടെ മുന്നിലെത്തും. വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. "സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആകില്ല. സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കും," ആരോഗ്യമന്ത്രി പറഞ്ഞു.
മറ്റു വാർത്തകൾ
- കുറ്റകൃത്യങ്ങളിലെ കേരളം: ലഹരി മരുന്ന് കടത്ത്, ഗാർഹിക പീഡനകേസുകളിൽ രാജ്യത്ത് നമ്പർ 1
- വലിയ ചെലവില്ലാതെ കുടുംബവുമായി ട്രിപ്പടിക്കാം, ഗവിയും മൂന്നാറും കാണാം, വണ്ടർലായിൽ പോകാം
- 6 വർഷമായി 'ഡീപ്പ് ഫേക്ക്' വെല്ലുവിളി നേരിടുന്നു; പൊലിസിനെതിരെ ഗുരുതര ആരോപണവുമായി നടി പ്രവീണ
- സ്ത്രീധനം കേരളത്തെ വീണ്ടും വേട്ടയാടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.