/indian-express-malayalam/media/media_files/2024/11/01/YxZuxAM4NAplTjN6rbeZ.jpg)
ചിത്രം: എക്സ്
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും പ്രാദേശികതയുടെ തനതു സൗന്ദര്യവുമെല്ലാം എൻ.എസ് മാധവന്റെ രചനകളെ വേറിട്ടുനിർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ ഏർപ്പെടുത്തിയ ഉന്നതമായ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിത യാഥാർഥ്യങ്ങളെ സർഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് പുരസ്കാരസമിതി അഭിപ്രായപ്പെട്ടു.
ചെറുകഥ എന്ന സാഹിത്യശില്പത്തിന് കരുത്തും കാമ്പും നൽകുന്നതിൽ എൻ.എസ് മാധവൻ നൽകിയ സംഭാവന നിസ്സീമമാണെന്ന് സജി ചെറിയാൻ പറഞ്ഞു. "ചടുലവും ലളിതവും നിശിതവുമാണ് അദ്ദേഹത്തിൻറെ ഭാഷാശൈലി. പ്രാദേശികമായ ക്യാൻവാസിൽ മനുഷ്യാനുഭവത്തിന്റെ പ്രാപഞ്ചികാനുഭവങ്ങളെ കൃതഹസ്തനായ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി. അതിസങ്കീർണ്ണമായ രചനാശൈലിയോ ദുർഗ്രാഹ്യമായ ആശയങ്ങളോ അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവില്ല.
'തിരുത്ത്' പോലുള്ള കഥകൾ മലയാളത്തിന് ഗാഢമായ ഒരു പ്രത്യയശാസ്ത്രസൗന്ദര്യോർജ്ജത്തെ പരിചയപ്പെടുത്തി. 'ശിശു' മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ രചനാജീവിതം മലയാളചെറുകഥയുടെ ഭാവുകത്വപരിണാമത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികകാലത്തി ന്റെ ബഹുമുഖമായ സംഘർഷങ്ങളെയും അരികുവത്കരിക്കപ്പെട്ടവരുടെ സന്ദിഗ്‌ധതകളെയും അദ്ദേഹം രചനകൾക്കു വിഷയമാക്കി. അതിസൂക്ഷ്‌മമായ ഭാഷയ്ക്കുള്ളിലേക്ക് ആഴമുള്ള വേരുകളുള്ള വൻമരങ്ങളെ അദ്ദേഹം പറിച്ചുനട്ടു.
ഫിക്ഷനോടൊപ്പം തന്നെ, ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും കോളങ്ങളും സജീവമായി എഴുതുന്ന എൻ.എസ്. മാധവൻ സമകാലികവിഷയങ്ങളിൽ ഊർജ്ജസ്വലമായി ഇടപെടുന്ന ഒരു സാമൂഹ്യനിരീക്ഷകൻ കൂടിയാണ്. മലയാളസാഹിത്യത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരിലൊരാളായ എൻ.എസ്. മാധവന് ഈ പുരസ്കാരം നൽകുന്നതിൽ അനല്പമായ ആഹ്ലാദവും അഭിമാനവുമുണ്ട്," മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Read More
- ആയുധസംഭരണ ശാലക്ക് സമീപം അനധികൃത കെട്ടിടം; പി.വി അന്വറിന് ഹൈക്കോടതിയുടെ അന്ത്യശാസനം
- ഒരു വയസുകാരന്റെ മരണം; ഒല്ലൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
- പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇല്ല
- എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
- കൊടകര കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.