/indian-express-malayalam/media/media_files/2024/11/01/zddW0i456xmMAU7ZLYjx.jpg)
ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. വൈകിട്ട് 5 മണിവരെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസമാണ് കോടതി അനുവദിച്ചത്.
പ്രേരണാക്കുറ്റമാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂർ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമർശങ്ങൾ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ നവീൻ ബാബുവിനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നൽകിയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങളായിരിക്കും പോലീസ് തേടുക.
കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശേരി കോടതി ഇന്ന് പരിഗണിക്കാൻ സാധ്യതയില്ല. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സാധ്യതയുള്ളൂ.
നേരത്തെ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിൻറെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നാണ് മഞ്ജുഷ പറഞ്ഞത്.
എ ഡി എം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ കളക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.