/indian-express-malayalam/media/media_files/D9FQdIQemSplI5eA7wGg.jpg)
മുകേഷ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടൻ മുകേഷ് അടക്കമുള്ളവർക്കെതിരെ ഉന്നയിച്ച പീഡനപരാതികൾ പിൻവലിക്കില്ലെന്ന് പരാതിക്കാരി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളുമായി സഹകരിക്കുമെന്നും നടിയായ പരാതിക്കാരി വ്യക്തമാക്കി.
നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തു വന്നത്. നടന്മാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിൻവലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവർ കൂടെയുണ്ടെന്നും നടി പറഞ്ഞു.
മുകേഷ്, ജയസൂര്യ , ഇടവേള ബാബു, മണിയൻപ്പിള്ള രാജു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിൻവലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്. പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല.
പോക്‌സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു, എന്നിവർക്കെതിരെയാണ് നടി ലൈംഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമ മേഖലയിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ ആരോപണവിധേയർക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.