/indian-express-malayalam/media/media_files/KQSnxIrJ0WNoK61DrhWC.jpg)
ബോളിവുഡിന്റെ കിരീടം വയ്ക്കാത്ത രാജാവാണ് ഷാരൂഖ്, പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാദുഷ. ആ സ്റ്റാർഡത്തെ വെല്ലാൻ ഇന്ന് ബോളിവുഡിൽ മറ്റാരുമില്ല. ഈ വർഷം ഷാരൂഖിന്റെ രണ്ടു ചിത്രങ്ങളാണ് 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. . 58കാരനായ ഷാരൂഖ് തന്റെ അഭിനയ ജീവിതം കൊണ്ടുമാത്രമല്ല, വിനയത്തോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ്.
പത്താൻ, ജവാൻ, ഡങ്കി സമീപകാലത്തെ തന്റെ ഹിറ്റ് ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. യാഷ് രാജ് സ്റ്റുഡിയോയിൽ നടന്ന പരിപാടിയിൽ ഷാരൂഖിന്റെ ആരാധകരും പങ്കെടുത്തിരുന്നു. ഒരു ആരാധകനൊപ്പമുള്ള ഷാരൂഖിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഷാരൂഖ് ഖാനെ തന്റെ ആരാധകനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കുന്നത് വീഡിയോയിൽ കാണാം, തന്റെ പ്രിയപ്പെട്ട ഹീറോ കൈകളിൽ മുറുകെ പിടിക്കുമ്പോൾ തന്നെ സന്തോഷം കൊണ്ടും ആവേശം കൊണ്ടും ആരാധകൻ വിറയ്ക്കാൻ തുടങ്ങുകയാണ്.
ഷാരൂഖ് ആരാധകനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. സന്തോഷം സഹിക്കാനാവാതെ ആരാധകൻ ഇടയ്ക്കു കരയുന്നുണ്ട്. സ്റ്റേജിലുള്ള ഒരു കൂട്ടം ആരാധകരോടൊപ്പം പോസ് ചെയ്യുമ്പോൾ ഷാരൂഖ് അവനെ ചേർത്തു പിടിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധി പേരാണ് എക്സിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വൈറലാവുന്ന ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. "ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോഴും അദ്ദേഹം സമാനമായ രീതിയിലാണ് എന്നെ കെയർ ചെയ്തത്," എന്നാണ് ഒരു ആരാധകൻ എഴുതുന്നത്.
പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാൻ കഴിഞ്ഞ വർഷം ബോക്സോഫീസിലേക്ക് ചരിത്രപരമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരുന്നു. എന്നാൽ, പത്താനും ജവാനും നേടിയ വിജയം ഡങ്കിയ്ക്ക് ആവർത്തിക്കാൻ ആയില്ല.
ഏതാണ് ഷാരൂഖിന്റെ അടുത്തചിത്രമെന്ന് അറിയാനാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. പുതിയ ചിത്രങ്ങളൊന്നും ഇതുവരെ അനൗൺസ് ചെയ്യപ്പെട്ടിട്ടില്ല. സുഹാന ഖാൻ്റെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന സുജോയ് ഘോഷ് ചിത്രം ദി കിംഗിൽ ഷാരൂഖ് ഒരു പ്രത്യേക വേഷം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.