scorecardresearch

മമ്മൂട്ടി ചോദിച്ചു, എന്നാല്‍ ഞാന്‍ ഡാര്‍ലിംഗ് എന്ന് വിളിച്ചോട്ടേ?; സൂപ്പര്‍സ്റ്റാറുമായുള്ള സുബ്ബലക്ഷ്മിയമ്മയുടെ 'സ്നേഹക്കഥ'

'ഒരു ദിവസം ലൊക്കേഷനിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടി ചോദിച്ചു, 'എന്താ ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നത്?' സൂപ്പര്‍സ്റ്റാറുമായുള്ള സ്നേഹസല്ലാപങ്ങളോര്‍ത്ത് സുബ്ബലക്ഷ്മി

'ഒരു ദിവസം ലൊക്കേഷനിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടി ചോദിച്ചു, 'എന്താ ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നത്?' സൂപ്പര്‍സ്റ്റാറുമായുള്ള സ്നേഹസല്ലാപങ്ങളോര്‍ത്ത് സുബ്ബലക്ഷ്മി

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty | Subbalakshmi

സുബ്ബലക്ഷ്മിയും മമ്മൂട്ടിയും

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി ഡാര്‍ലിംഗ് എന്ന് വിളിക്കുന്ന ഒരു നടിയുണ്ട് മലയാളത്തില്‍. മുത്തശി വേഷങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന  സുബലക്ഷ്‌മിയാണത്. സൂപ്പര്‍ സ്റ്റാറുമായുള്ള ആ സ്നേഹക്കഥയും ആ വിളിക്ക് പിന്നിലെ സംഭവങ്ങളും സൗഹൃദവും ഒരിക്കൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിവരിക്കുകയുണ്ടായി.

Advertisment

"ഒരു ദിവസം ലൊക്കേഷനിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടി ചോദിച്ചു, 'എന്താ ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നത്?' അപ്പോള്‍ ഞാന്‍  പറഞ്ഞു, 'നിങ്ങൾ വലിയ ദേഷ്യക്കാരനാണ്, അധികമാരോടും സംസാരിക്കില്ല, പെട്ടെന്ന് ദേഷ്യം വരും എന്നൊക്കെ എല്ലാവരും പറയുന്നു. അതാണ് പേടിച്ചിട്ട് ഞാൻ മിണ്ടാതിരുന്നത്."

ആരു പറഞ്ഞു? എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് അദ്ദേഹം തന്നോട് വളരെ ഫ്രീയായി സംസാരിച്ചു എന്നും അപ്പോൾ താന്‍ മമ്മൂട്ടിയുടെ കട്ട ഫാനാണെന്ന കാര്യം തുറന്നു പറഞ്ഞതായും സുബ്ബലക്ഷ്മി ഓര്‍ത്തു.

"ഞാൻ നിങ്ങളുടെ ഒരു കടുത്ത ഫാനാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, അത്രയും വലിയ ഫാനാണ്. സിനിമയിൽ ആരെങ്കിലും നിങ്ങളെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്താൽ എനിക്ക് പിടിക്കൂല, നിങ്ങള് കഷ്ടപ്പെടുന്ന വേഷങ്ങൾ കണ്ടാൽ വിഷമം വരും.

Read Here

Advertisment

Mammootty, Subbalakshmi

അതു കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി, 'അയ്യോ.... എനിക്ക് ഇങ്ങനെയുമൊരു ഫാനുണ്ടോ? എന്നാൽ ഞാൻ ഡാർലിംഗ് എന്നേ വിളിക്കൂ, വിളിച്ചോട്ടെ?' എന്നു ചോദിച്ചു. എന്തായാലും എന്തെങ്കിലും ഒരു പേരു വിളിക്കണമല്ലോ, എന്നാൽ അങ്ങനെ വിളിച്ചോളൂ, എന്നു ഞാനും പറഞ്ഞു. അന്നു മുതൽ എപ്പോൾ കണ്ടാലും സ്നേഹത്തോടെ ഡാർലിംഗ് എന്നേ വിളിക്കൂ."

മമ്മൂട്ടി ആദ്യം 'ഡാര്‍ലിംഗ്' എന്ന് വിളിച്ചപ്പോൾ, അതു കേട്ടിട്ട് ഒരു ഭാവവ്യത്യാസവുമില്ലാതെ ആ പ്രായമൊക്കെ കഴിഞ്ഞു സാറേ എന്നാണ് മുത്തശ്ശി പറഞ്ഞത്. അതുകേട്ട് മമ്മൂട്ടി ചിരിച്ചുവത്രേ.

"ആ സെറ്റിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമുണ്ടായിരുന്നു, അദ്ദേഹം കുറേ പെൺകുട്ടികളുടെ നടുക്ക് ചിരിച്ചു സംസാരിച്ചുകൊണ്ട് ജോളിയായി ഇരിപ്പുണ്ടായിരുന്നു. അതു കണ്ട് മമ്മൂട്ടി പറഞ്ഞു, അവിടെ നോക്ക്.... പ്രായമാകാത്ത ഒരു കൊച്ചുപയ്യൻ അവിടെ രാധാകൃഷ്ണനായി ഇരിക്കുന്നത് കണ്ടോ, പ്രായമൊക്കെ മനസ്സിലാണ്."

'രാപ്പകല്‍', ചട്ടമ്പിനാട് എന്ന ചിത്രങ്ങളിൽ മമ്മൂട്ടിയ്‌ക്കൊപ്പം സുബ്ബലക്ഷ്മി ഒന്നിച്ച് അഭിനയിച്ചിരുന്നു.

മമ്മൂട്ടിയുടെ മാത്രമല്ല മൊത്തം മലയാള സിനിമയുടെയും 'ഡാർലിംഗ്' ആണ് ഈ മുത്തശ്ശി എന്ന് വേണമെങ്കില്‍ പറയാം. 'കല്യാണരാമൻ,' 'നന്ദനം,' 'പാണ്ടിപ്പട' എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സുബ്ബലക്ഷ്മി  മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തി. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ 'ദിൽ ബെച്ചാര' എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.

Subbalakshmi  | Ranbeer

ജീവിതത്തില്‍ ഒരുപാടു ദുഃഖങ്ങള്‍ ഉണ്ടായിട്ടും, എല്ലാറ്റിനെയും സന്തോഷത്തോടെയും ചിരിയോടെയും നോക്കികാണാനിഷ്ടമുള്ള ആളാണ് താനെന്നാണ് സുബ്ബലക്ഷ്മിയമ്മ പറയുക.

"എന്തിനാ കോമഡി തിരഞ്ഞെടുത്തത് എന്ന് ആളുകൾ ചോദിക്കാറുണ്ട്. ജീവിതം മൊത്തം ദുഖമായിരുന്നു. പതിനൊന്ന് വയസിൽ അമ്മ മരിച്ചു. കൂട്ടുകുടുംബത്തിൽ വളർന്നു. ഒരുപാട് നിയന്ത്രണങ്ങൾ ഉള്ള ഓർത്തോഡക്സ് കുടുംബം. കുട്ടിക്കാലത്തെ കഷ്ടപ്പാടുകൾ. കല്യാണം കഴിഞ്ഞ് പിന്നെയും ജീവിതപ്രശ്നങ്ങൾ… ആ ദുഖമൊക്കെ മറക്കാൻ ഞാൻ മനപൂർവ്വം തിരഞ്ഞെടുത്തതാണ് ഈ മേഖല. എന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഇവിടെ വരെയെങ്കിലും എത്തിയത്, അത് തന്നെ വലിയ സന്തോഷമാണ്. പൊതുവേ, എനിക്ക് കരയാൻ ഇഷ്ടമില്ല, ചിരിയോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ആളുകൾ തമ്മിൽ വഴക്കു കൂടുന്നത്, മുഷിയുന്നത് ഒന്നും ഇഷ്ടമല്ല. എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും സംസാരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്."

തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ധിക്ക് വഴി 'നന്ദനം' സിനിമയിൽ എത്തിച്ചേരുകയുമായിരുന്നു.

തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു.

Read more

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: