/indian-express-malayalam/media/media_files/2024/11/15/VAa0WOr3LuWN5LPaOfkI.jpg)
അറിയാം സ്വകാര്യ സർവ്വകലാശാല ബില്ലിലെ വ്യവസ്ഥകൾ
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ കഴിഞ്ഞദിവസമാണ് അനുമതി നൽകി. രണ്ട് ദിവസത്തിനുള്ളിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ബില്ലിനെ സ്വാഗതം ചെയ്തും വിമർശിച്ചും ചർച്ചകൾ സജീവമായ സാഹചര്യത്തിൽ സ്വകാര്യ സർവ്വകലാശാല കരട് ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കാം
എന്താണ് സ്വകാര്യ സർവ്വകലാശാല ബിൽ
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയതാണ് കേരള സംസ്ഥാന സ്വകാക്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബിൽ-2025.
ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രിസഭായോഗം അംഗീകരിച്ച കരട് ബില്ലിൽ പറയുന്നു.
ബില്ലിലെ വ്യവസ്ഥകൾ
- വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
- സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം ഉണ്ടാകണം
- 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.
- മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.
- സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.
- ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
- പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്‌കോളർഷിപ്പ് നിലനിർത്തും
എങ്ങനെ അപേക്ഷിക്കണം
- വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക
- ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം
- നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.
- വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ , സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി. ആസൂത്രണ ബോർഡിന്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളാകും.
- വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം
- സർക്കാർ അതിന്റെ തീരുമാനം സ്പോൺസറിങ് ബോഡിയെ അറിയിക്കും
- നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.
- സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .
മറ്റ് നിബന്ധനകൾ
- സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.
- കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.
- സംസ്ഥാന ഗവൺമെന്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും
- സംസ്ഥാന ഗവൺമെന്റിന്റെ മൂന്ന് നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിൽ അംഗമായിരിക്കും.
- അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.
Read More
- പി.ജി.ഡി.സി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ, സിഎം റിസര്‍ച്ചേഴ്സ് സ്കോളര്‍ഷിപ്പ് പദ്ധതി
- ഐ.ടി മേഖലയിൽ പ്ലേസ്മെന്റ് ഓറിയന്റഡ് കോഴ്സുകളുമായി കെൽട്രോൺ
- രാജ്യത്ത് 12 വ്യാജ സർവ്വകലാശാലകൾ പൂട്ടിയെന്ന് കേന്ദ്രസർക്കാർ
- മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.