/indian-express-malayalam/media/media_files/iW5KV7YGaopHiw8Ox3yJ.jpg)
Rohit Sharma, Virat Kohli (File Photo)
വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും നേരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് മുൻ താരം യുവരാജ് സിങ്. കോഹ്ലിയുടേയും രോഹിത്തിന്റേയും കഴിഞ്ഞ നാളുകളിലെ നേട്ടങ്ങൾ മറന്നു കളയരുത് എന്ന് വിമർശകരെ ഓർമിപ്പിക്കുകയാണ് യുവി.
നമ്മുടെ മഹത്തായ താരങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. രോഹിത്തിനേയും കോഹ്ലിയേയും കുറിച്ച് മോശമായാണ് നമ്മളിപ്പോൾ പറയുന്നത്. അവരുടെ രാജ്യത്തിനായുള്ള നേട്ടങ്ങളെല്ലാം മറന്നാണ് ഇപ്പോൾ പലരും സംസാരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളാണ് അവർ. അവർ തോറ്റു. അവർക്ക് നന്നായി കളിക്കാനായില്ല. അതിൽ നമ്മളേക്കാൾ കൂടുതൽ അവർ വേദനിക്കുന്നുണ്ട്, യുവരാജ് സിങ് പറഞ്ഞു.
കോഹ്ലി, രോഹിത്, ഗംഭീർ എന്നിവരിൽ തനിക്ക് ഇപ്പോഴും പൂർണ വിശ്വാസം ഉണ്ടെന്നും യുവി പറഞ്ഞു.' നിലവിൽ ഗംഭീറും അഗാർക്കറും രോഹിത്തും കോഹ്ലിയും ബുമ്രയുമാണ് ഇന്ത്യൻ ക്രിക്കറ്റിനെ മുൻപോട്ട് കൊണ്ടുപോകാൻ യോജിച്ചവർ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഏത് ദിശയിലാവണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്'.
സിഡ്നി ടെസ്റ്റിൽ നിന്ന് സ്വയം മാറി നിന്ന രോഹിത്തിന്റെ നീക്കത്തെ യുവി അഭിനന്ദിക്കുകയും ചെയ്യുന്നു.'അതൊരു വലിയ കാര്യമാണ്. ക്യാപ്റ്റന്റെ ഫോം മോശമാവുകയും അദ്ദേഹം പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിൽക്കുകയും ചെയ്യുന്നത് ഇതിന് മുൻപ് ഞാൻ കണ്ടിട്ടില്ല. അതാണ് രോഹിത് ശർമയുടെ മഹത്വം. തന്നേക്കാൾ കൂടുതൽ പരിഗണന രോഹിത് ടീമിന് നൽകുന്നു. മികച്ച ക്യാപ്റ്റനാണ് രോഹിത്. ജയിച്ചാലും തോറ്റാലും രോഹിത് എല്ലായ്പ്പോഴും മികച്ച ക്യാപ്റ്റൻ തന്നെ ആയിരിക്കും. രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ നമ്മൾ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തി, ട്വന്റി20 കിരീടം നേടി. അങ്ങനെ ഒരുപാട് നേട്ടങ്ങളിലേക്ക് രോഹിത നമ്മെ എത്തിച്ചിട്ടുണ്ട്, യുവി പറഞ്ഞു.
190 റൺസ് ആണ് കോഹ്ലി ഇത്തവണത്തെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ നിന്ന് നേടിയത്. രോഹിത്തിന് നേടാനായത് 31 റൺസ് മാത്രം. എങ്ങനെ ഇരുവരും വീണ്ടും റെഡ് ബോൾ ക്രിക്കറ്റിൽ ഫോമിലേക്ക് എത്തും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഫിറ്റ്നസ് മികച്ച് നിൽക്കുന്നതിനാൽ കോഹ്ലിക്ക് റെഡ് ബോൾ ക്രിക്കറ്റിൽ ഏതാനും വർഷം കൂടി കളിക്കാനാവും എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകൾക്ക് മുൻപിൽ തുടരെ വീഴുന്നതിലൂടെ കോഹ്ലിയുടെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് റെഡ് ബോളിൽ നിന്ന് മാറി നിൽക്കണം എന്ന് പറയുന്നവരും ഉണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.