/indian-express-malayalam/media/media_files/JwQFWlwC5jqRSJa8lAXv.jpg)
Rohit Sharma, Virat Kohli (File Photo)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലമുറ മാറ്റത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം എടുക്കാൻ സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറിന് ബിസിസിഐയുടെ പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുന്ന ദേവജിത് സായ്കിയ ശക്തമായ നിർദേശം നൽകണം എന്ന് ആവശ്യം. ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഇന്ത്യയുടെ തോൽവിയും കോഹ്ലി, രോഹിത് എന്നിവരുടെ ഭാവിയും ഞായറാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക ജനറൽ മീറ്റിങ്ങിൽ ചർച്ചയാകും. ഇതിൽ ശക്തമായ നിലപാട് എടുക്കാൻ ബിസിസിഐ സെക്രട്ടറി തയ്യാറാവണം എന്ന ആവശ്യമാണ് മുൻ ബിസിസിഐ വൃത്തങ്ങളിൽ നിന്നും ഉയരുന്നത്.
കഴിഞ്ഞ എട്ട് കളികളിൽ ആറിലും ഇന്ത്യ തോറ്റു. ഓസ്ട്രേലിയയിലേക്ക് പറക്കുമ്പോൾ തന്നെ കോഹ്ലിക്കും രോഹിത്തിനും മേൽ വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ പെർത്ത് ടെസ്റ്റിലെ സെഞ്ചുറിയോടെ കോഹ്ലി ഫോം വീണ്ടെടുക്കും എന്ന് തോന്നിച്ചു. പക്ഷെ പിന്നെ വന്ന ഇന്നിങ്സുകളിൽ നിന്ന് 90 റൺസ് മാത്രമാണ് കോഹ്ലിക്ക് സ്കോർ ചെയ്യാനായത്. ഒരു അർധശതകം പോലും പിന്നെ നേടാനായില്ല. രോഹിത് ആവട്ടെ അഞ്ച് ഇന്നിങ്സിൽ നിന്ന് കണ്ടെത്തിയത് 31 റൺസും. ബാറ്റിങ് ശരാശരി 6.2 കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്ന് രോഹിത് കണ്ടെത്തിയത് 164 റൺസ് മാത്രം.
കളിയേക്കാൾ മുകളിലല്ല ഒരു താരവും എന്ന ശക്തമായ സന്ദേശം ബിസിസിഐ നൽകേണ്ടതുണ്ടെന്ന് മുൻ ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ദയ്നീക് ജാഗ്രൻ റിപ്പോർട്ട് ചെയ്യുന്നു. ' നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് നൽകുന്ന സന്ദേശം വളരെ മോശമാണ്. ബിസിസിഐയാണ് രാജ്യത്തെ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ബിസിസിഐയാണ് നിയന്ത്രിക്കുന്നത് എന്ന് കാണിക്കേണ്ടതുമുണ്ട്. ഒരു താരവും കളിക്ക് മുകളിൽ അല്ല എന്ന സന്ദേശം നൽകേണ്ട സമയമാണ് ഇത്. ഒരു പുതിയ ടീമിനെ തിരഞ്ഞെടുക്കേണ്ട സമയമാണ്. സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറിനെ ബിസിസിഐയുടെ പുതിയ സെക്രട്ടറി വിളിക്കണം. ശക്തമായ സന്ദേശവും നൽകണം, മുൻ ബിസിസിഐ പ്രതിനിധി പറഞ്ഞു.
റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള പദ്ധതി തങ്ങളുടെ മുൻപിൽ ഇപ്പോൾ ഇല്ലെന്നാണ് രോഹിത്തിന്റേയും കോഹ്ലിയുടേയും ഭാഗത്ത് നിന്ന് വരുന്ന സമീപനം വ്യക്തമാക്കുന്നത്. ഇതോടെ ഇരുവരേയും ടീമിൽ നിന്ന് ഒഴിവാക്കുക എന്ന ഉത്തരവാദിത്വം സെലക്ടർമാരുടെ കൈകളിലേക്ക് വരും. 2027ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വരെ കളിക്കാൻ പാകത്തിലുള്ള ടീമിനെ പടുത്തുയർത്തുകയാണ് ബിസിസിഐ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.
സിഡ്നി ടെസ്റ്റിൽ നിന്ന് രോഹിത് സ്വയം വിട്ടുനിന്നതാണോ അതോ ഗംഭീറിന്റേയും ടീം മാനേജ്മെന്റിന്റേയും നിർദേശപ്രകാരമായിരുന്നോ ഇതെന്നും വ്യക്തമാകേണ്ടതുണ്ട്. കോഹ്ലി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ ചോദ്യം ചെയ്തും വിമർശനങ്ങൾ ശക്തമായി കഴിഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാംപ്യൻസ് ട്രോഫിയുമണ് ഇനി ഇന്ത്യക്ക് മുൻപിലുള്ളത്. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ ഇന്ത്യക്ക് ഈ ആഴ്ച പ്രഖ്യാപിക്കണം. റെഡ് ബോളിൽ മോശം ഫോമിലാണ് എങ്കിലും രോഹിത് തന്നെ ഇന്ത്യയെ ചാംപ്യൻസ് ട്രോഫിയിൽ നയിക്കും. കോഹ്ലിയും ചാംപ്യൻസ് ട്രോഫി ടീമിലുണ്ടാവും. ശുഭ്മാൻ ഗില്ലിനെ മാറ്റി വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബുമ്ര എത്തും എന്നും റിപ്പോർട്ടുകളുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.